' ഒ ബേബി മുതല്‍ അയാളുടെ നായ വരെ , സകല കഥാപാത്രങ്ങളും അസ്സലായിട്ടുണ്ട്.'; ഒ ബേബിയെ പുകഴ്ത്തി എഎ റഹീം

By Greeshma Rakesh.14 06 2023

imran-azhar

രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്ത 'ഒ.ബേബി' കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ദിലീഷ് പോത്തനൊപ്പം ഒരുകൂട്ടം പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഇതിനോടകം തീയറ്ററില്‍ ശ്രദ്ധ നേടികഴിഞ്ഞു. ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സിനിമ പ്രേമികളുടെ ഇഷ്ട്ടം പിടിച്ചു പറ്റുന്നതില്‍ വിജയിച്ചു എന്നു പറയാം. 'രക്ഷാധികാരി ബൈജു'വിന് ശേഷം രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന 'ഒ. ബേബി'യില്‍ ദിലീഷ് പോത്തനാണ് നായകന്‍.

 


ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എഎ റഹീം എംപി രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലാണ് ചിത്രത്തിന്റെ ആസ്വദനം റഹീം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രഞ്ജന്‍പ്രമോദിന്റെ ഒ ബേബി സമീപകാലത്തു കണ്ട മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നാണെന്ന് എഎ റഹീം പറയുന്നു.മണ്ണിനും സ്വത്തിനും വേണ്ടിയുള്ള യാത്രയില്‍ ഉറ്റവരാല്‍ കൊല്ലപ്പെട്ട നാളിതുവരെയുള്ള എല്ലാ മനുഷ്യരുടെയും ശവമഞ്ചങ്ങള്‍ക്ക് അരികിലാണ് ഓ ബേബി അവസാനിക്കുന്നത്.

 

എന്നാല്‍ അന്ത്യകൂദാശയ്ക്കിടയിലും ന്യൂ ജെന്‍ ശബ്ദം മുഴങ്ങുന്നുണ്ട്..അപ്പാപ്പാ,ആ ആകല്യാണം നടക്കില്ല.അവനെ എനിക്കിഷ്ടമല്ല.നമ്മുടെ കൗമാരകക്കാര്‍ പൊളിയാണ്,നിലപാടുള്ളവരാണ് എന്നാണ് എഎ റഹീം കുറിപ്പില്‍ പറയുന്നത്.

 

റഹീമിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

രഞ്ജന്‍പ്രമോദിന്റെ ഒ ബേബി സമീപകാലത്തു കണ്ട മികച്ച ചലച്ചിത്രങ്ങളില്‍ ഒന്നാണ്.ദിലീഷ് പോത്തന്‍ നായകനായ ചിത്രത്തില്‍ ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും ഒരുപോലെ ഗംഭീര പ്രകടനം നടത്തിയിരിക്കുന്നു.ഒ ബേബി മുതല്‍ അയാളുടെ നായ വരെ....ചിത്രത്തിലെ സകല കഥാപാത്രങ്ങളും അസ്സലായിട്ടുണ്ട്.മനോഹരമായ മേക്കിങ്.നല്ല എഡിറ്റിങ്.അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചില്‍.

 

കാടിന്റെ വന്യതയിലും,എസ്റ്റേറ്റ് മുതലാളിയോടുള്ള അഗാധമായ വിധേയത്വത്തിലുമാണ് ബേബി ജീവിക്കുന്നത്.ബേബി കറുത്തവനാണ്,ജാതിയില്‍ താണവനാണ്,നല്ല വിധേയനുമാണ് പക്ഷേ നിഷ്‌കളങ്കമായ ആ വിധേയത്വം ജാതിയെന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. പാതി തളര്‍ന്നുപോയ വലിയ മുതലാളിയില്‍ മാത്രമല്ല,തളരാത്ത അയാളുടെ മക്കളിലും ജാതി എന്ന അശ്‌ളീല ബോധം,വീല്‍ചെയറില്‍ ഇരിക്കുന്ന വലിയ മുതലാളിയുടെ കോടിയ ചുണ്ടുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന സ്രവം പോലെ നുരഞ്ഞു കവിയുന്നുണ്ട്.

 

പക്ഷേ ആ അപ്പാപ്പന്റെ പേരക്കുട്ടികള്‍..ഇന്‍സ്റ്റാഗ്രാം തലമുറ അവര്‍ പൊളിയാണ്.സ്‌നേഹത്തിന്റെയും കരുതലിന്റെയും ചിരിയാണ് അവരുടെ ചുണ്ടുകളില്‍. ബേബി മകനോട് ചോദിക്കുന്നുണ്ട്,നിനക്ക് മിനിയോട് പ്രേമമാണോ?ബേസില്‍ അച്ഛനോട് പറയുന്ന മറുപടി,'അച്ഛാ ഞങ്ങള്‍ കട്ട ഫ്രണ്ട്‌സാണ് 'ആണ്‍ പെണ്‍ ബന്ധങ്ങളുടെ ഊഷ്മളത പ്രണയവും കാമവും മാത്രമല്ല.ന്യൂ ജെന്‍ അക്കാര്യത്തില്‍ തെളിച്ചമുള്ള നിലപാടുള്ളവരാണ്.

 

പുതിയ തലമുറയുടെ ഇത്തരം സവിശേഷതകള്‍ രഞ്ജന്‍ പ്രമോദ് നന്നായി നിരീക്ഷിക്കുകയും തന്റെ ഈ സിനിമയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.ഡിവൈഎസ്പിയുടെ മുന്നില്‍ ബേസിലും മിനിയും സ്‌ട്രൈറ്റായി നിലപാട് പറയുന്നുണ്ട്.

 

ഏത് എസ്റ്റാബ്ലിഷ്മെന്റിന്റെയും മുന്‍പില്‍ തല ഉയര്‍ത്തി നില്ക്കാന്‍ പ്രാപ്തിയുള്ള കൗമാരത്തെയാണ് ഓ ബേബിയില്‍ കാണാന്‍ കഴിയുന്നത്.സൗഹൃദവും സംരംഭവും ഒക്കെയുള്ള നല്ല ബന്ധങ്ങള്‍ അവര്‍ക്കിടയില്‍ ഇന്നുണ്ട്.ഒരുമിച്ചു യാത്രപോകും,ഒരുമിച്ചു ഭാവി പ്ലാന്‍ ചെയ്യും,ചിലപ്പോള്‍ ഒരുമിച്ചു ജീവിക്കും ആരോഗ്യകരവും ഊഷ്മളവുമായ ആണ്‍ പെണ്‍ സൗഹൃദങ്ങളുടെ ന്യൂ ജെന്‍ പതിപ്പിനെ തന്റെ സിനിമയില്‍ സംവിധായകന്‍ പകര്‍ത്തിയിട്ടുണ്ട്.

 

രഞ്ജന്‍ പ്രമോദ് ഓ ബേബിയില്‍ കാണിക്കുന്നത് ഫെയ്‌സ്ബുക്ക് യൗവ്വനതെയല്ല,ഇന്‍സ്റ്റാഗ്രാം തലമുറയെയാണ്.കൂടുതല്‍ പുരോഗമനകരമായ സാമൂഹ്യ ചിന്തകള്‍ അവരിലുണ്ട്.മിനിയ്ക്ക് കറുമ്പനായ ബേസിലിനോട് കൂട്ട്കൂടാന്‍ അവന്റെ നിറവും ജാതിയും തടസ്സമാകുന്നില്ല.ബേസില്‍ ബേബിയെ പോലെ വിധേയനാകുന്നുമില്ല,അപകര്‍ഷതാബോധത്തില്‍ നിന്നും അവന്റെ തലമുറ പുറത്തുവന്നിരിക്കുന്നു.തലലയുയര്‍ത്തി നില്‍ക്കുന്ന ബേസില്‍,ബേബിയില്‍ പരിവര്‍ത്തനത്തിന്റെ വെളിച്ചം പകരുന്നു.

 

ജാതിബോധം ഒരു വലതുപക്ഷ മാലിന്യമാണ്.വലതുപക്ഷ പിന്തിരിപ്പന്‍ ആശയമാണത്.അത് ജാതിയില്‍ മാത്രം ഒതുങ്ങുന്നില്ല..ആര്‍ത്തി,എല്ലാം സ്വന്തമാക്കാനുള്ള ദുരമൂത്ത മനസ്സിലാണ് ജാതിബോധവും ജനിച്ചു ജീവിക്കുന്നത്.

 

രക്തബന്ധങ്ങള്‍ക്കുമപ്പുറം ആര്‍ത്തിയെന്ന വികാരവും അവരുടെ മനസ്സുകളില്‍ ജീവിക്കുന്നു.മണ്ണിനും സ്വത്തിനും വേണ്ടിയുള്ള യാത്രയില്‍ ഉറ്റവരാല്‍ കൊല്ലപ്പെട്ട നാളിതുവരെയുള്ള എല്ലാ മനുഷ്യരുടെയും ശവമഞ്ചങ്ങള്‍ക്ക് അരികിലാണ് ഓ ബേബി അവസാനിക്കുന്നത്. പക്ഷേ അന്ത്യകൂദാശയ്ക്കിടയിലും ന്യൂ ജെന്‍ ശബ്ദം മുഴങ്ങുന്നുണ്ട്..അപ്പാപ്പാ,ആ ആകല്യാണം നടക്കില്ല.അവനെ എനിക്കിഷ്ടമല്ല.നമ്മുടെ കൗമാരകക്കാര്‍ പൊളിയാണ്,നിലപാടുള്ളവരാണ്.

 

OTHER SECTIONS