By web desk.06 05 2023
ഏറെ വിവാദങ്ങൾക്കിടയാക്കിയ ചിത്രമാണ് ദി കേരള സ്റ്റോറി.സുദീപോ സെനിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ അഡാ ശർമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മെയ് 5 നു റിലീസിനെത്തിയ ചിത്രത്തിൽ സത്യങ്ങളൊന്നും തന്നെയല്ല ദൃശ്യമാകുന്നതെന്ന് ചൂണ്ടികാട്ടി അനവധി പേർ വിമർശനങ്ങൾ ഉയർത്തി.
ഇതിനു പിന്നാലെയാണ് ബോളിവുഡ് താരം കങ്കണ തന്റെ നിലപാട് വ്യക്തമാക്കുന്നത്.ദി കേരള സ്റ്റോറിയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തുന്നവർ തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞു.എബിപിയുടെ പൊതുപരിപാടിയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രസ്താവന.
ഞാൻ ഇതുവരെ ചിത്രം കണ്ടിട്ടില്ല, പക്ഷെ സിനിമ ബഹിഷ്കരിക്കാൻ ഒരുപാട് പ്രതിഷേധങ്ങളുണ്ടായി.ഞാനിന്ന് വായിച്ചതാണ്, തെറ്റാണെങ്കിൽ തിരുത്തുക, ഹൈക്കോടതി പോലും പറഞ്ഞിട്ടുണ്ട് ഈ ചിത്രത്തെ വിലക്കരുതെന്ന്.ഐഎസ്ഐഎസ് നെ ഒഴിച്ച് ബാക്കി ആരെയും ചിത്രത്തിൽ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് എന്റെ നിഗമനം.
രാജ്യത്തിന്റെ നീതിപീഠം വിലക്കരുതെന്ന് പറയുന്നുണ്ടെങ്കിൽ അതല്ലേ ശരി.ഐഎസ്ഐഎസ് ഒരു തീവ്രവാദ സംഘടനയാണ്.ഞാനല്ല അവരെ തീവ്രവാദികൾ എന്ന് വിളിച്ചത്.നമ്മുടെ രാജ്യം, ആഭ്യന്തര മന്ത്രാലയം, മറ്റു രാജ്യങ്ങളെല്ലാം അവരെ അങ്ങനെ വിളിച്ചിട്ടുണ്ട്” കങ്കണയുടെ വാക്കുകളിങ്ങനെ.
“ഞാൻ ഇവിടെ സംസാരിക്കുന്നത് ഈ ചിത്രം തങ്ങളെ ആക്രമിക്കുന്നെന്ന് പറയുന്നവരോടാണ്, അങ്ങനെ തോന്നിയാൽ നിങ്ങളൊരു തീവ്രവാദിയാണ്” കങ്കണ കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്നുള്ള 32,000 സ്ത്രീകളെ കാണാതാവുകയും അവർ തീവ്രവാദ സംഘടനയാണ് ഐഎസ്ഐഎസ് ൽ ചേർന്നെന്നും ചിത്രത്തിന്റെ ട്രെയിലറിൽ പറഞ്ഞതിനു പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്.