നൊമ്പരപ്പെടുത്തുന്ന ചിരിയോര്‍മയായി കൊല്ലം സുധി; കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

By Greeshma Rakesh.06 06 2023

imran-azhar


കോട്ടയം: അരങ്ങില്‍ ചിരിയുടെ  നര്‍മ്മ നര്‍മ
നിമിഷങ്ങള്‍ സമ്മാനിച്ച കലാകാരനു കണ്ണീരോടെ വിടനല്‍കി കലാകേരളം. വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത മിമിക്രി, സിനിമാനടന്‍ കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയായി. കോട്ടയം തോട്ടയ്ക്കാട് റിഫോംഡ് ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ ആയിരക്കണക്കിന് ആളുകള്‍ സുധിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 


കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യ രേഷ്മയുടെ സ്വദേശമാണ് കോട്ടയം. ഇന്നു രാവിലെയാണ് സുധിയുടെ മൃതദേഹം പൊങ്ങന്താനം പന്തിരുപറ കോളനിയിലെ വീട്ടിലെത്തിച്ചത്. പിന്നീട് പൊങ്ങന്താനം എംഡി യുപി സ്‌കൂളിലും തുടര്‍ന്ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വച്ചു.

 


അകാലത്തില്‍ പൊലിഞ്ഞ പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധിപ്പേരാണ് ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. ഇവിടെനിന്ന് ഒന്നേമുക്കാലോടെയാണ് സംസ്‌കാരത്തിനായി മൃതദേഹം തോട്ടയ്ക്കാട്ടുള്ള സെമിത്തേരിയിലേക്ക് കൊണ്ടുപോയത്.

 

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം കോഴിക്കോട് വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു സംഘം. മുന്‍സീറ്റിലായിരുന്ന സുധിയുടെ തലയ്ക്കാണു പരുക്കേറ്റത്. നാട്ടുകാര്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 


ഒപ്പമുണ്ടായിരുന്ന നടന്‍ ബിനു അടിമാലി (47), ഉല്ലാസ് അരൂര്‍ (38) എന്നിവരെ പരുക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിവിയിലൂടെ ശ്രദ്ധേയനായ സുധിയുടെ ആദ്യ സിനിമ 'കാന്താരി' (2015) ആണ്. 'കട്ടപ്പനയിലെ ഋതിക് റോഷന്‍' (2016), 'കുട്ടനാടന്‍ മാര്‍പാപ്പ' (2018), 'കേശു ഈ വീടിന്റെ നാഥന്‍' (2020), 'ബിഗ് ബ്രദര്‍' (2020), 'നിഴല്‍' (2021) തുടങ്ങിയവയാണു ശ്രദ്ധേയ ചിത്രങ്ങള്‍.

 

 

 

 

 

OTHER SECTIONS