സ്ഫടികത്തില്‍ അധികമായി ചേര്‍ത്ത എട്ടര മിനിറ്റില്‍ ഇതെല്ലാം

By Ashli Rajan.05 02 2023

imran-azhar

 

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം .സംവിധായകന്‍ ഭദ്രന്‍ ഒരുക്കി മോഹന്‍ലാല്‍, തിലകന്‍, കെപിഎസി ലളിത തുടങ്ങിയ നിരവധി താരങ്ങള്‍ അസാധ്യ പ്രകടനം കാഴ്ചവെച്ച മാസും ക്ലാസും നിറഞ്ഞ സ്ഫടികം സിനിമ അക്കാത്ത ് പ്രേക്ഷകരെ തീയെറ്ററില്‍ ഹരം കൊള്ളിച്ചു.

 

നായകന്റെ മുണ്ടു പറിച്ചുള്ള അടിയും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന സീനുമെല്ലാം പഴയ തലമുറയേയും പുതിയ തലമുറയേയ ഒരുപോലെ വിസ്മയിപ്പിച്ചു.

 


1995 ല്‍ ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍ മോഹന്‍ നിര്‍മ്മിച്ച് ചിത്രം 200 ദിവസത്തിലേറെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തെലുങ്കില്‍ നാഗാര്‍ജുനയെ വെച്ച് വജ്രം എന്ന പേരിലും തമിഴില്‍ സുന്ദര്‍ സി. യെ നായകനാക്കി വീരാപ്പു എന്ന പേരിലും കന്നഡയില്‍ സുദീപിനെ വെച്ച് മിസ്റ്റര്‍ തീര്‍ത്ത എന്ന പേരിലും ഈ ചിത്രം റീമേക്ക് ചെയ്തിട്ടുമുണ്ട്.

 


ഇപ്പോഴിതാ ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9 ന് സഫലമാവുന്നത്.

 

സിനിമാപ്രേമികള്‍ക്കിടയില്‍ കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള ചിത്രം തിയറ്ററില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു തലമുറയ്ക്കും അതിന് അവസരം ലഭിക്കുമെന്നതാണ് ഈ റീ റിലീസിലെ പ്രധാന സവിശേഷത. പഴയ സിനിമയ്ക്ക് മിഴിവ് പതിന്മടങ്ങ് വര്‍ധിച്ചതോടൊപ്പം ചില രംഗങ്ങള്‍ 4കെ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു.

 

ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് എന്റെ മേല്‍നോട്ടത്തില്‍ നടത്തി.

 

പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു.

 

ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്, മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

 

1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളും പ്രകടനങ്ങളുമാണ്.

 

റീ റിലീസിന് ചിത്രം എത്തുമ്പോള്‍ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ഉള്‍പ്പെട്ട പലരും ഇല്ല എന്നത് മറ്റൊരു യാഥാര്‍ഥ്യം. റീ റിലീസിനോട് അനുബന്ധിച്ച് ഓര്‍മ്മകളില്‍ സ്ഫടികം എന്ന പരിപാടി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ടില്‍ ഇന്ന് നടക്കും.

 

OTHER SECTIONS