By Greeshma Rakesh.02 10 2023
ലക്നൗ: ഇരുകുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കം വെടിവയ്പ്പിലും സംഘർഷത്തിലും കലാശിച്ചതിനെ തുടർന്ന് ഉത്തർ പ്രദേശിൽ ആറുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ദിയോറിയ ജില്ലയിലെ രുദ്രാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫത്തേഹ്പൂർ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം. ഏറെ നാളായുള്ള ഭൂമിതർക്കമാണ് ഇരുകൂട്ടരും തമ്മിലുള്ള വെടിവയ്പ്പിലും സംഘർഷത്തിലും കലാശിച്ചത്.
രാവിലെ ഏഴുമണിയോടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറയുന്നു. തോക്കുകളും മൂർച്ചയേറിയ ആയുധങ്ങളുമായി ഇരുവിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരു മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഉൾപ്പെടുന്നു. ഗ്രാമത്തിൽ ഏറെ നാളായി ഭൂമിയെ ചൊല്ലി തർക്കം നിലനിൽക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രേം യാദവാണ് ആദ്യം മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. പിന്നാലെ എതിർ ചേരിയിലെ സത്യ പ്രകാശ് ദൂബെ എന്നയാളെ മറുവിഭാഗം ആക്രമിച്ചു തല്ലിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടുന്നു. സംഘർഷ സാധ്യതയെ തുടർന്ന് കനത്ത പൊലീസ് സുരക്ഷ സ്ഥലത്ത് ഒരുക്കിയതായി അധികൃതർ അറിയിച്ചു.