By Hiba.25 09 2023
ന്യൂഡൽഹി :ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഏഴു വയസ്സുകാരനായ വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി.
ആരോപണങ്ങൾ ശരിയാണെങ്കിൽ അതു മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച കോടതി, ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്നമാണെന്നും പറഞ്ഞു. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബർ 30നു ഹർജി വീണ്ടും പരിഗണിക്കും.
ഈ സമ്പത്തോടനുപന്തിച്ച വീഡിയോ കഴിഞ്ഞ മാസം വയറലായിരുന്നു ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. ഖുബാപുരിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണു പുറത്തുവന്നത്. സ്കൂൾ പ്രിൻസിപ്പൽ കൂടിയായ തൃപ്ത ത്യാഗി കസേരയിലിരുന്നു നിർദേശം നൽകുകയും കുട്ടികൾ ഓരോരുത്തരായെത്തി മർദിക്കുകയുമായിരുന്നു.
‘‘എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ’’ എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു.
അടിയേറ്റ കുട്ടിക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർഥികൾക്കും പ്രഫഷനൽ കൗൺസിലർമാരെക്കൊണ്ട് കൗൺസിലിങ് നടത്താൻ കോടതി യുപി സർക്കാരിനോട് നിർദേശിച്ചു. വിദ്യാർഥികൾക്കു കൗൺസിലിങ് നൽകിയതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.
കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങൾ എഫ്ഐആറിൽ ഉൾപ്പെടുത്താതിരുന്നതിൽ കോടതി എതിർപ്പ് രേഖപ്പെടുത്തി. മതത്തിന്റെ പേരിലാണ് മകനെ മർദിച്ചതെന്ന് പിതാവ് മൊഴി നൽകിയിരുന്നെങ്കിലും എഫ്‌ഐആറിൽ അത് പരാമർശിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാര്യമാണ്, അതിൽ സെൻസിറ്റീവ് വിദ്യാഭ്യാസവും ഉൾപ്പെടുന്നു.
ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പു നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ യുപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും കോടതി പറഞ്ഞു.
കേസിന്റെ വർഗീയവശം അതിശയോക്തി കലർന്നതാണെന്ന് ഉത്തർപ്രദേശ് സർക്കാർ അഭിപ്രായപ്പെട്ടു. സെപ്റ്റംബർ ആറിന്, ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി യുപി സർക്കാരിന് നോട്ടിസ് അയച്ചിരുന്നു.
കുറ്റാരോപിതർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി നോട്ടിസിൽ ചോദിച്ചു.