By parvathyanoop.22 07 2022
സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ പന്നികള്‍ കൂട്ടത്തോടെ ചത്തത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലെ ലാബിലേക്ക് അയച്ചിരുന്നു.ഇതിന്റെ റിസൾട്ട് പോസിറ്റിവ് ആയതോടെയാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.
പന്നികളില്‍ നിന്ന് പന്നികളിലേക്ക് പടരുന്ന രോഗമാണിത്. ഇതിനാല്‍ രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവന്‍ പന്നികളേയും കൂട്ടത്തോടെ കൊന്നൊടുക്കും. അതേ സമയം മനുഷ്യനിലേക്ക് പടരുന്ന വൈറസ് അല്ലെന്ന് മ്യഗ സംരക്ഷണ വകുപ്പ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റില്‍ പരിശോധനയും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാന്‍ അനുവദിക്കില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം ഉണ്ടാകുന്നത്.
ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കും. ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്കി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതി ഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സയോ വാക്സീനോ നിലവിലില്ല.വൈറസ് രോഗമായതിനാല്‍ പെട്ടെന്ന് പടരാമെന്നതും അതി ജാഗ്രത ആവശ്യപ്പെടുന്നു.