ഒന്നര വര്‍ഷമായി ഈ സ്‌കൂളിലെ ബള്‍ബുകള്‍ അണയ്ക്കാനാകുന്നില്ല; കത്തുന്നത് 7000 ലൈറ്റുകള്‍

By Shyma Mohan.20 01 2023

imran-azhar

 

ബോസ്റ്റണ്‍: ഒന്നര വര്‍ഷമായി ഈ സ്‌കൂളിലെ ബള്‍ബുകള്‍ അണയ്ക്കാനാകുന്നില്ല. കത്തുന്നത് 7000 ബള്‍ബുകള്‍. മസാച്യുസെറ്റ്‌സിലെ ഹൈസ്‌കൂളിലാണ് ലൈറ്റുകള്‍ അണയ്ക്കാനാകാതെ കത്തിക്കിടക്കുന്നത്. സോഫ്റ്റ് വെയര്‍ തകരാറാണ് കാരണം.

 

പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മസാചുസെറ്റ്സിലെ മിന്നിഷോഗ് റീജ്യണല്‍ ഹൈസ്‌കൂള്‍ പണി കഴിപ്പിച്ചത്. രാത്രി കത്തുന്ന ബള്‍ബുകള്‍ സൂര്യനുദിക്കുന്നതോടെ തന്നെത്താന്‍ കെടാന്‍ വേണ്ടി 'ഫിഫ്ത്ത് ലൈറ്റ്' എന്ന കമ്പനി വികസിപ്പിച്ച സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ സോഫ്റ്റ്വെയര്‍ 2021 ഓഗസ്റ്റ് 24 ന് തകരാറായതോടെ വൈദ്യുതിയും പണവും പാഴാക്കി 7000 ബള്‍ബുകളും സദാസമയവും കത്തി കിടക്കുകയാണ്.

 

കൊവിഡ് മഹാമാരിക്കാലത്തും അതിന് ശേഷവും വൈദ്യുതി ചാര്‍ജ് മാറി മറിയുന്നതിനാല്‍ എത്ര രൂപയാണ് ഇതിനോടകം നഷ്ടം വന്നിരിക്കുന്നതെന്ന് കണക്കുക പ്രയാസമാണെന്ന് സ്‌കൂളിന്റെ ഫിനാന്‍സ് സൂപ്രണ്ട് എന്‍ബിസി ന്യൂസിനോട് പറഞ്ഞു. പ്രതിമാസം കുറഞ്ഞത് ആയിരക്കണക്കിന് ഡോളര്‍ ചാര്‍ജ് വരുമെന്നാണ് റിപ്പോര്‍ട്ട്.

 

വൈദ്യുതി ബില്‍ പതിനായിരം ഡോളറിലേക്ക് കടക്കാതിരിക്കുന്നതിന് ഒരു കാരണം ടീച്ചേഴ്സിന്റെ സമയോചിത ഇടപെടലാണ്. ഇവര്‍ അതത് ക്ലാസുകളിലെ ബള്‍ബുകള്‍ ഊരിമാറ്റിയത് വൈദ്യുതി ബില്ല് നല്ല രീതിയില്‍ കുറയാന്‍ സഹായിച്ചു.

 


സ്‌കൂള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി മറികടക്കാന്‍ ഫിഫ്ത്ത് ലൈറ്റുമായി അധികൃതര്‍ ബന്ധപ്പെട്ടു. എന്നാല്‍ കമ്പനിയുടെ ഉടമസ്ഥ അതിനോടകം മാറിയിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ നിലവില്‍ ഉടമസ്ഥത വഹിക്കുന്ന റിഫ്ളക്സ് ലൈറ്റിംഗ് എന്ന കമ്പനിയുമായി സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടു. മുഴുവന്‍ തകരാറും പരിഹരിക്കാന്‍ 1.2 മില്യണ്‍ ഡോളറാകുമെന്നാണ് റിപ്പോര്‍ട്ട്.

 

മസാച്യുസെറ്റ്‌സിലെ ഏക ഹൈസ്‌കൂളാണ് മിന്നിഷോഗ്. വില്‍ബ്രഹാം ഹാംപ്ഡന്‍ എന്നിവിടിങ്ങളില്‍ നിന്നായി 1,200 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കാനായി എത്തുന്നത്. 1959 ല്‍ പണിത സ്‌കൂള്‍ 2012 ലാണ് 2,48,000 ചതുരശ്ര അടി വരുന്ന കെട്ടിടമായി പുതുക്കി പണിതത്.