By Hiba.19 09 2023
ന്യൂഡൽഹി: കുറേനാളായി രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു വനിതാ സംവരണ ബിൽ . പുതിയ പാർലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ബില്ല് അവതരിപ്പിച്ചു .ലോക്സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണു ബിൽ.
പാർലമെന്റിന്റെ പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്ത്രീശക്തിയെ അഭിനന്ദിച്ച മോദി, ബിൽ ഐകകണ്ഠേന പാസാക്കാൻ എല്ലാ എംപിമാരോടും അഭ്യർഥിച്ചു.
നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ നിലവിലുണ്ടെന്നു പറഞ്ഞ് പുതിയ ബില്ലിൽ സാങ്കേതിക തടസ്സം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യസഭയിൽ പാസാക്കിയ പഴയ ബിൽ നിലവിലുണ്ടെന്നു പ്രതിപക്ഷം ചൂണ്ടാക്കാട്ടി. മുൻപു പാസാക്കിയ ബിൽ അസാധുവായെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞു.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത്, 2010 മാർച്ച് 9നു വനിതാസംവരണ ബിൽ രാജ്യസഭ പാസാക്കിയതാണ്. എന്നാൽ, സമാജ്‌വാദി പാർട്ടിയുടെയും ആർജെഡിയുടെയും എതിർപ്പുണ്ടായതിനാൽ ബിൽ ലോക്സഭയിലെത്തിയില്ല.
കഴിഞ്ഞ ദിവസം സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടികളും വനിതാ സംവരണ ബില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ടോക്കിയോ :ജപ്പാനിൽ ആകെ ഉള്ളത് 12.44 കോടി ജനങ്ങളാണ് ഇതിൽ പത്തുശതമാനത്തിലേറെ പേർ 80 വയസിന് മുകളിലുള്ളവരും .
ആദ്യമായാണ് 80 വയസ് കഴിഞ്ഞ ഇത്രയും പേർ രാജ്യത്തുണ്ടാകുന്നത്. ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ ജപ്പാൻ പുറത്തു വിടുന്നത്.1.26 കോടിപേർക്കും എൺപതോ അതിലേറെയോ പ്രായം വരും .രണ്ടുകോടി പേർക്ക് 75 വയസ്സായോ അതിലേറെയോ പ്രായമുണ്ട് .
ജപ്പാനിലെ യുവാക്കൾ വിവാഹവും പ്രസവവും വൈകിപ്പിക്കുന്നതിനാലാണ് പതിറ്റാണ്ടുകളായി ജനസംഖ്യ ചുരുങ്ങി പ്രായമായവർ വർധിക്കുന്നത് . തൊഴിലില്ലായിമയും സാമ്പത്തിക പ്രയാസങ്ങളുമാണ് വിവാഹത്തോടും കുട്ടികളോടും യുവാക്കൾ മുഖം തിരിക്കാൻ കാരണം.