നേടിയതെല്ലാം നഷ്ടപ്പെട്ടു; തിരിച്ചുവരാന്‍ ആഗ്രഹിച്ചു; ഒടുവില്‍ മടക്കം

By priya.03 10 2022

imran-azhar

 

കോഴിക്കോട്: 'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) വിടവാങ്ങി.വര്‍ഷങ്ങളോളം അധ്വാനിച്ച് ഉണ്ടായക്കിയെടുത്തതെല്ലാം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ എല്ലാം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് കണക്കുകൂട്ടലുമായാണ് ആ പ്രവാസി വ്യവസായി ജീവിച്ച് പോന്നിരുന്നത്.

 

എന്നാല്‍ ആ പ്രവാസി വ്യവസായി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. ഭരതന്‍ ഒരുക്കിയ ക്ലാസിക് ചിത്രമായ വൈശാലി അടക്കം നിരവധി മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍.


ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്‌ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍. വ്യാപാരത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ രാമചന്ദ്രന്‍ പിന്നീട് അറ്റ്‌ലസ് രാമചന്ദ്രനായി മാറി. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ അദ്ദേഹത്തിന് ബിസിനസ്സില്‍ പിഴവുകള്‍ സംഭവിച്ചു.

 

ഇതേ തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അദ്ദേഹം ജയിലിലായി. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകളില്‍ മുങ്ങി നില്‍ക്കുന്ന അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാനായില്ല.പിന്നീടുള്ള കാലമത്രയും തന്റെ അററ്‌ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം.


പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. തൃശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ കേരളവര്‍മ്മ കോളേജില്‍ നിന്നും ബികോം പാസ്സായശേഷം ഇന്ത്യയില്‍ ബാങ്കുദ്യോഗസ്ഥനായിരിക്കെയാണ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ചേര്‍ന്നത്.

 

പിന്നീട് ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി. ഇതേതുടര്‍ന്നാണ് അദ്ദേഹം സ്വര്‍ണ വ്യാപാരത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. കുവൈറ്റില്‍ ആറ് ഷോറൂമുകള്‍ വരെയായി വ്യാപാരം വ്യാപിപ്പിച്ചു. എന്നാല്‍ 1990 ഓഗസ്റ്റ് 2 നാണ് സദാം ഹുസൈന്‍ കുവൈറ്റില്‍ അധിനിവേശം നടത്തിയതോടെ എല്ലാം കൊള്ളയടിക്കപ്പെട്ടു.

 

ഇതേതുടര്‍ന്നാണ് അദ്ദേഹം ദുബായിലെത്തുന്നത്. പിന്നീട് ദുബായില്‍ ആദ്യ ഷോറൂം തുറന്നു. പിന്നീട് യുഎഇയില്‍ 19 ഷോറൂമുകള്‍ വരെയായി. മറ്റുരാജ്യങ്ങളിലേക്കും വ്യാപാരം വ്യാപിപ്പിച്ചു.എന്നാല്‍ ഇതിനിടയിലാണ് ചില ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ഉടലെടുത്തത്. 2015 ആഗസ്റ്റ് 23 ന് ഇതിനായി ചോദ്യം ചെയ്യലിന് പോലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.

 

പിന്നീട് ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നു. നിയമപോരാട്ടങ്ങള്‍ക്കും ബാങ്കുകളുമായുള്ള ചര്‍ച്ചകള്‍ക്കും ഒടുവില്‍ രണ്ടേ മുക്കാല്‍ വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം പിന്നീട് പുറം ലോകം കാണുന്നത്. അപ്പോഴേക്കും ഒട്ടുമിക്ക സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടിരുന്നു. മസ്‌കറ്റിലുള്ള ആശുപത്രി വിറ്റായിരുന്നു തല്‍ക്കാലം ബാങ്കുകളുടെ കുടിശ്ശികയുടെ ഒരു ഭാഗം അടച്ചുതീര്‍ത്തത്.

 

അതിനിടെ പല രീതിയിലും യുഎഇ യിലുള്ള ഷോറൂമുളിലെ സ്വര്‍ണ്ണമെല്ലാം കൈമോശം വന്നു. പുറത്തിറങ്ങിയ ശേഷവും തന്റെ അറ്റ്‌ലസിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. തന്റെ പ്രയാസങ്ങളെ മറികടക്കാന്‍ ആത്മകഥ എഴുതിയും അക്ഷരശ്ലോകത്തിലൂടെ സന്തോഷം കണ്ടെത്തി.

 

ദുബായിലെ പൊതു വേദികളിലും സാംസ്‌കാരിക സദസ്സുകളിലുമെല്ലാം ഏറെ സജീവമായി പങ്കെടുത്തുവരികയായിരുന്നു. പ്രശ്‌നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.

 

 

OTHER SECTIONS