കൈകള്‍ ബന്ധിച്ച് തടിപെട്ടിയില്‍ ബ്രസീലിയന്‍ നടന്റെ മൃതദേഹം; അഴുകിയ ശരീരം തിരിച്ചറിഞ്ഞത് വിരലടയാളം വെച്ച്

By Priya .27 05 2023

imran-azhar

 

ബ്രസീലിയ: നാലു മാസങ്ങള്‍ക്ക് മുന്‍പ് കാണാതായ ബ്രസീല്‍ താരം ജെഫേഴ്‌സണ്‍ മച്ചാഡോയുടെ (44) മൃതദേഹം റയോ ഡി ജനീറോയിലെ ഒരു വീടിനു പുറത്തെ പെട്ടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.

 

കുടുംബ സുഹൃത്ത് സിന്തിയ ഹില്‍സെന്‍ഡെഗര്‍ നടന്റെ മരണവിവരം ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ സ്ഥിരീകരിച്ചു.വീടിന്റെ പുറത്തായി ആറടിയോളം ആഴമുള്ള കുഴിയില്‍ ചങ്ങലകള്‍ കൊണ്ടു ബന്ധിച്ച് പെട്ടിയില്‍ കിടത്തിയ നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.

 

കുഴി കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടിയിരുന്നു. ആ വീട് വാടകയ്ക്ക് എടുത്ത ആളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഒരുമാസം മുന്‍പാണ് ഇയാള്‍ വീട്ടില്‍ അവസാനമായി എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.


ജെഫേഴ്‌സണിന്റെ കൈകള്‍ തലയ്ക്കു പിന്നിലായി കെട്ടിവച്ചിരുന്നതായി കുടുംബത്തിന്റെ അഭിഭാഷകന്‍ ജൈറോ മഗാല്‍ഹേസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ പെട്ടി ജെഫേഴ്‌സണിന്റെ വീട്ടില്‍ ഉള്ളതിനു സമാനമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അഴുകിയ മൃതദേഹം വിരലടയാളം വച്ചാണ് തിരിച്ചറിഞ്ഞത്. കഴുത്തില്‍ പാട് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന സംശയം കുടുംബം ഉന്നയിക്കുന്നു.

 

നടന്റെ വീട്ടിലെ എട്ട് നായ്ക്കുട്ടികളെ പരിപാലിക്കാന്‍ ആരുമില്ലെന്ന് സന്നദ്ധ സംഘടന അറിയിച്ചപ്പോഴാണ് ജെഫേഴ്‌സണെ കാണാതായെന്ന് കുടുംബം മനസ്സിലാക്കുന്നത്.

 

മാസങ്ങളായി ജെഫേഴ്‌സണിന്റെ മൊബൈലില്‍ നിന്ന് കുടുംബത്തിന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇമെയില്‍ സന്ദേശങ്ങളിലെ അക്ഷരത്തെറ്റുകള്‍ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നെന്ന് ജെഫേഴ്‌സണിന്റെ അമ്മ മരിയ ദാസ് ഡോറെസ് പറഞ്ഞു.

 

 

 

OTHER SECTIONS