ഭാവിയിലേക്ക് കുതിപ്പിന് സിയാല്‍; 7 വന്‍ പദ്ധതികള്‍

By Web Desk.26 09 2023

imran-azhar

 

ചിത്രം: സിയാല്‍ ടെര്‍മിനല്‍ 3 വികസനം ചിത്രകാരന്റെ ഭാവനയില്‍

 

 

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ഇവയുടെ ഉദ്ഘാടനം. രാജ്യാന്തര ടെര്‍മിനല്‍ വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക്
സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമിടല്‍

 


കൊച്ചി: വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികള്‍ക്കാണ് ഒരൊറ്റ ദിനത്തില്‍ സിയാല്‍ തുടക്കം കുറിക്കുന്നത്. 2023 ഒക്ടോബര്‍ 2, തിങ്കളാഴ്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

 

കാര്‍ഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളര്‍ച്ച ഉള്‍കൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സിയാല്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവയില്‍ കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുകയാണ്. ഡിജിയാത്ര, എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് ആധുനികവത്ക്കരണം എന്നിവയും അന്നേദിവസം ഉദ്ഘാടനം ചെയ്യും. രാജ്യാന്തര ടെര്‍മിനല്‍ വികസനത്തിന്റെ ഒന്നാം ഘട്ട വികസനം, എയ്റോ ലോഞ്ച്, ഗോള്‍ഫ് ടൂറിസം, ഇലക്ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും.

 


പദ്ധതികളുടെ വിശദാംശങ്ങള്‍:

 

നിലവിലെ രാജ്യാന്തര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി ഏപ്രണ്‍ വരുന്നു. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പുതിയ ഏപ്രണ്‍, 8 പുതിയ എയ്റോബ്രിഡ്ജുകള്‍ ഉള്‍പ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രാജ്യാന്തര ടെര്‍മിനല്‍ വികസനം. ഇതോടെ വിമാന പാര്‍ക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളര്‍ച്ച പരിഗണിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തറക്കല്ലിടല്‍.

 

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും. നിലവിലെ കാര്‍ഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. കേരളത്തിലെ കാര്‍ഷികോത്പന്നങ്ങള്‍ക്ക് ആഗോള വിപണി കണ്ടെത്തുന്നതിനായുള്ള സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഇത് കരുത്ത് പകരും.

 

യാത്രക്കാര്‍ക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെര്‍മിനലിന് സമീപം പണികഴിപ്പിക്കുന്ന, ' 0484 ലക്ഷ്വറി എയ്റോ ലോഞ്ച് ' എന്ന് നാമകരണം ചെയ്യപ്പെട്ട, എയ്റോലോഞ്ചിന്റെ തറക്കല്ലിടല്‍. 42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്റൊറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

 

വിമാനത്താവള ടെര്‍മിനലുകളിലെ പുറപ്പെടല്‍ പ്രക്രിയ, ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജിയാത്ര. കൊച്ചി വിമാനത്താവളത്തില്‍ ഡിജിയാത്ര സോഫ്ട്വെയര്‍ രൂപകല്‍പന ചെയ്തത് സിയാലിന്റെ തന്നെ ഐ.ടി വിഭാഗമാണ്. ഇതിന്റെ ഉദ്ഘാടനം. ആഭ്യന്തര ടെര്‍മിനലില്‍ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാക്കുന്നു. ബെല്‍ജിയത്തില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകള്‍ ആണ് ഇവിടെ ഉപയോഗിക്കുക.

 

 

വിമാനത്താവള അഗ്നിശമന സേനയെ എയര്‍പോര്‍ട്ട് എമര്‍ജന്‍സി സര്‍വീസ് എന്ന നിലയിലേയ്ക്ക് ആധുനികവത്ക്കരിക്കുന്നു. അടിയന്തരാവശ്യ വാഹനവ്യൂഹത്തിലേയ്ക്ക് ഓസ്ട്രിയന്‍ നിര്‍മിത രണ്ട് ഫയര്‍ എന്‍ജിനുകള്‍, മറ്റ് ആധുനിക വാഹനങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയുടെ പ്രവര്‍ത്തന ഉദ്ഘാടനം. അത്യാഹിതങ്ങളില്‍ അതിവേഗം പ്രതികരിക്കാന്‍ ഇവ സിയാലിനെ പ്രാപ്തമാക്കും.

 

കൊച്ചി വിമാനത്താവളത്തിന്റെ ഓപ്പറേഷണല്‍ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ അത്യാധുനിക ഇലക്ട്രോണിക് സുരക്ഷാവലയം തീര്‍ക്കുന്നു. പെരിമീറ്റര്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍ സിസ്റ്റം (പി. ഐ. ഡി. എസ്) എന്ന ഈ സംവിധാനത്തിന്റെ നിര്‍മാണ ഉദ്ഘാടനം. വിമാനത്താവളത്തിന്റെ പന്ത്രണ്ട് കിലോമീറ്ററോളം വരുന്ന സുരക്ഷാമതിലില്‍ മാരകമാകാത്ത വിധമുള്ള വൈദ്യുതവേലിയും ഫൈബര്‍ ഒപ്റ്റിക് വൈബ്രേഷന്‍ സെന്‍സറും തെര്‍മല്‍ ക്യാമറകളും സ്ഥാപിച്ച് സിയാലിന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍സ് കണ്‍ട്രോള്‍ കേന്ദ്രവുമായി ബന്ധപ്പെടുത്തുന്നു. ചുറ്റുമതിലിന് സമീപമുണ്ടാകുന്ന നേരിയ കമ്പനങ്ങളും താപവ്യതിയാനങ്ങളും തത്സമയം തിരിച്ചറിയുന്നതിലൂടെ വിമാനത്താവളത്തിന് നേരെയുണ്ടാവുന്ന നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉടനടി മനസിലാക്കാനും പ്രതിരോധ പ്രവര്‍ത്തനം സജ്ജമാക്കാനും കഴിയും.

 

കേരളത്തിലെ ഏക 18-ഹോള്‍ കോഴ്സായ സിയാല്‍ ഗോള്‍ഫ് കോഴ്സില്‍ വിനോദസഞ്ചാര സാധ്യത തേടുന്നു. ഇതിന്റെ ഭാഗമായി റിസോര്‍ട്ടുകള്‍, വാട്ടര്‍ഫ്രണ്ട് കോട്ടേജുകള്‍, പാര്‍ട്ടി/കോണ്‍ഫറന്‍സ് ഹാള്‍, സ്പോര്‍ട്സ് സെന്റര്‍ എന്നിവ നിര്‍മിക്കുന്നു. ഈ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം.

 

കോവിഡാനന്തര കാലഘട്ടത്തില്‍ ലാഭത്തിലായ ഇന്ത്യയിലെ ഏക വിമാനത്താവളമായ സിയാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി സംരംഭങ്ങള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. പയ്യന്നൂരിലെ 14 MW സൗരോര്‍ജ്ജ പ്ലാന്റും കോഴിക്കോട് അരിപ്പാറയിലെ 4.5 MW ജലവൈദ്യുത പദ്ധതിയും, ഇന്ത്യയിലെ ആദ്യത്തെ ചാര്‍ട്ടര്‍ ഗേറ്റ് വേ ആയ ബിസിനസ് ജെറ്റ് ടെര്‍മിനലും ഈ കാലയളവില്‍ സിയാല്‍ കമ്മീഷന്‍ ചെയ്ത സംരംഭങ്ങളാണ്.

 

 

ഈ മാറ്റങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ വികസനയാത്രയിലെ പുതുയുഗത്തെ സൂചിപ്പിക്കുന്നുവെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. ''നാളെയിലേയ്ക്ക് പറക്കുന്നു' എന്ന ആശയത്തെ സാര്‍ത്ഥകമാക്കുന്ന ഏഴ് മെഗാ പ്രോജക്ടുകള്‍ നടപ്പിലാക്കി കൊണ്ട് ഞങ്ങള്‍ നൂതനമായ ഒരു യാത്രക്ക് തുടക്കം കുറിക്കുകയാണ്. സുഹാസ് പറഞ്ഞു. ''വര്‍ദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതിലുപരി, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി ഊന്നല്‍ നല്‍കി, ദീര്‍ഘവീക്ഷണത്തോടെയാണ് ഈ സംരംഭങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിയാലിന്റെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന ഈ 7 മെഗാ പദ്ധതികള്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറാന്‍ ഞങ്ങളെ പ്രാപ്തരാക്കും എന്ന് ഉറപ്പുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വ്യവസായ മന്ത്രി അഡ്വ. പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജന്‍, അഡ്വ. പി. എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, എം.പി.മാര്‍, എം.എല്‍.എ മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

 


7 മെഗാ പദ്ധതികള്‍:

 

* രാജ്യാന്തര ടെര്‍മിനല്‍ വികസനം തറക്കല്ലിടല്‍

* ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം

* 0484 ലക്ഷ്വറി എയ്റോ ലോഞ്ച് തറക്കല്ലിടല്‍

* ഡിജിയാത്ര ഇ-ബോര്‍ഡിങ് സോഫ്‌റ്റ്വെയര്‍ ഉദ്ഘാടനം

* അടിയന്തര രക്ഷാസംവിധാനം ആധുനികവല്‍ക്കരണം ഉദ്ഘാടനം

* ചുറ്റുമതില്‍ ഇലക്ട്രോണിക് സുരക്ഷാവലയം തറക്കല്ലിടല്‍

* ഗോള്‍ഫ് റിസോര്‍ട്സ് & സ്പോര്‍ട്സ് സെന്റര്‍ തറക്കല്ലിടല്‍

 

 

സിയാല്‍ വാര്‍ഷിക യോഗം: 35% ലാഭവിഹിതത്തിന് അംഗീകാരം; 1000 കോടി മൊത്തവരുമാനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

 


നെടുമ്പാശ്ശേരി. കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപ മൊത്ത വരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൊത്തവരുമാനവും ഏറ്റവും വലിയ ലാഭവും രേഖപ്പെടുത്തിയ വര്‍ഷമാണ് കടന്നുപോയത്. 770.91 കോടി രൂപയാണ് സിയാലിന്റെ മൊത്തവരുമാനം. അറ്റാദായം 265.08 കോടി രൂപയും. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാല്‍ സമാഹരിച്ചിട്ടുണ്ട്.

 

കേരള സര്‍ക്കാരിന് സിയാലിലുള്ള ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയര്‍ന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 1000 കോടി രൂപയുടെ മൊത്തവരുമാനം നേടുകയാണ് ലക്ഷ്യം-മുഖ്യമന്ത്രി പറഞ്ഞു.

 

ഓഹരിയുടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം നല്‍കണമെന്നുള്ള ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ യോഗം അംഗീകരിച്ചു. ലാഭവിഹിതം നല്‍കുന്നതിനായുള്ള ആവശ്യതുക 167. 38 കോടി രൂപയാണ്.

 

മന്ത്രിമാരായ പി.രാജീവ്, കെ.രാജന്‍, സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ്, ഡയറക്ടര്‍മാരായ ഇ.കെ.ഭരത് ഭൂഷണ്‍, അരുണ സുന്ദരരാജന്‍, എന്‍.വി.ജോര്‍ജ്, ഇ.എം.ബാബു, പി.മുഹമ്മദലി,
കമ്പനി സെക്രട്ടറി സജി.കെ.ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

OTHER SECTIONS