By Lekshmi.05 02 2023
ന്യൂഡല്‍ഹി: സ്‌കൂട്ടര്‍ യാത്രക്കാരിയെ റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്.പുതുവത്സരദിനത്തില്‍ രാജ്യത്തെ നടുക്കിയ അഞ്ജലിയുടെ മരണത്തിലാണ് ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നത്.സംഭവസമയത്ത് അഞ്ജലി മദ്യലഹരിയിലായിരുന്നുവെന്നാണ് രോഹിണിയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് ലഭിച്ച പരിശോധനാഫലത്തില്‍ പറയുന്നത്.
കേസില്‍ ഏറെ നിര്‍ണായകമായ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം ജനുവരി 24ന് പോലീസിന് ലഭിച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യുടെ റിപ്പോര്‍ട്ട്.നേരത്തെ അഞ്ജലിക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന സുഹൃത്ത് നിധിയും അഞ്ജലി മദ്യപിച്ചിരുന്നതായി ആരോപിച്ചിരുന്നു.
എന്നാല്‍ അഞ്ജലിയുടെ കുടുംബം ഈ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു.ജനുവരി ഒന്നാം തീയതി പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയിലാണ് അഞ്ജലിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചത്.തുടര്‍ന്ന് കാറിനടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചു.
എന്നാൽ യുവതി കാറിനടിയില്‍ കുരുങ്ങിയെന്ന് സംശയമുണ്ടായിട്ടും കാറിലുണ്ടായിരുന്ന യുവാക്കള്‍ യാത്ര തുടരുകയായിരുന്നു.ഏകദേശം ഒന്നരമണിക്കൂറോളം സമയമാണ് യുവതി കാറിനടിയില്‍ കുരുങ്ങികിടന്നത്. അപകടം നടന്ന സ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ക്ക് അകലെ മറ്റൊരിടത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.