By Lekshmi.07 02 2023
ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഡല്‍ഹി ഹൈക്കോടതി.അഭയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച് കൊണ്ടാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധി.ഒരു വ്യക്തിയുടെ അടിസ്ഥാന അന്തസ്സ് സംരക്ഷിക്കപ്പെടാനുള്ള അവകാശമാണ് സി.ബി.ഐ നിഷേധിച്ചത്.
ഇത്തരം പരിശോധനകളിൽ ഉദ്യോഗസ്ഥർക്ക് ബോധവത്കരണം നടത്താൻ, 2009ൽ സിസ്റ്റർ സെഫി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടു സിബിഐക്കു കോടതി നിർദേശം നൽകി.കന്യകാത്വ പരിശോധനയ്ക്ക് എതിരെ സിസ്റ്റർ സെഫി നൽകിയ പരാതി നേരത്തെ മനുഷ്യാവകാശ കമ്മിഷൻ തള്ളിയിരുന്നു.ഇതടക്കം ചൂണ്ടിക്കാട്ടിയാണ് സിസ്റ്റർ സെഫി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.തന്റെ സമ്മതമില്ലാതെ കന്യകാത്വ പരിശോധന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.
ഇതിന്റെ റിപ്പോർട്ട് തന്റെ എതിർപ്പ് പരിഗണിക്കാതെ ആണ് പുറത്തുവിട്ടത്.കന്യാചർമം വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയ നടത്തിയെന്ന തെറ്റായ കഥ സിബിഐ പ്രചരിപ്പിച്ചെന്നും സിസ്റ്റർ സെഫി ഹർജ്ജിയിൽ ആരോപിച്ചു.കസ്റ്റഡിയിൽ കഴിയുമ്പോഴാണ് കന്യകാത്യ പരിശോധനയ്ക്ക് വിധേയമായത്.സെഫിയുടെ വാദങ്ങളിൽ അടിസ്ഥാന ഭരണഘടനാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഡൽഹി ഹൈക്കോടതി നിരിക്ഷിച്ചു.
ജുഡീഷ്യൽ കസ്റ്റഡിയുടെ കീഴിലോ പൊലീസ് കസ്റ്റഡിയിലോ ഉള്ള വനിതാ തടവുകാരിയുടെ കന്യകാത്വ പരിശോധന നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്.സിസ്റ്റർ സെഫിയ്ക്ക് ഇതിന് ഇരയാകെണ്ടി വന്നു.ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണ് സംഭവിച്ചത്.എന്നാൽ ക്രിമിനൽ കേസ് പ്രതിയാണെന്നു കരുതി കന്യകാത്വ പരിശോധന നടത്താനാവില്ല.ഇരയാണോ പ്രതിയാണോ എന്നതൊന്നും ഇത്തരം പരിശോധനയ്ക്കു ന്യായീകരണമല്ലെന്നു കോടതി പറഞ്ഞു.