By Web desk.29 09 2023
ന്യൂയോർക് : 2020 ലെ അതിർത്തി സംഘർഷത്തിന് ശേഷം, മൂന്ന് വർഷമായി ചൈനയുമായി വൻ സൈനിക സമ്മർദ്ദമാണുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.
"കഴിഞ്ഞ മൂന്ന് വർഷത്തെ സ്ഥിതി നോക്കുകയാണെങ്കിൽ, തീർത്തും അസാധാരണമായ അവസ്ഥയാണെന്ന് കാണാൻ സാധിക്കും. ചൈനയുമായുള്ള കോൺടാക്റ്റുകൾ തടസ്സപ്പെട്ടു, ചൈന സന്ദർശനങ്ങൾ നടക്കുന്നില്ല, കൂടാതെ ഉയർന്ന സൈനിക സംഘർഷവുമുണ്ട്."
ജയശങ്കർ പറഞ്ഞു.
ന്യൂയോർക്കിലെ കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിൽ ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ കെന്നത് ജസ്റ്ററുമായുള്ള സംഭാഷണത്തിലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമർശം.
കരാറുകൾ ലംഘിച്ചുകൊണ്ടുള്ള അതിർത്തിയിലെ സൈനിക വിന്യാസം ഇന്ത്യ ചൈന ബന്ധത്തെ പൂർണ്ണമായി ബാധിച്ചു, കരാറുകൾ ലംഘിച്ച ഒരു രാജ്യവുമായി സാധാരണ ബന്ധം പുനസ്ഥാപിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു .
“ചൈന എന്തിനാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് അവർ ഒരിക്കലും പറയുകയില്ലെന്നും മന്ത്രി പരിഹസിച്ചു.
2020 ലെ നിയന്ത്രണ രേഖയിലെ (എൽഎസി) ഏറ്റുമുട്ടലിനു മുമ്പും ശേഷവും ചൈനയുടെ വിദേശ കാര്യ മന്ത്രി വാങ് യി യുമായി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാൽ ചൈനയുടെ വിശദീകരണങ്ങളൊന്നും തൃപ്തികരമായിരുന്നില്ലെന്നും ഡോ. ജയശങ്കർ പറഞ്ഞു.
“വിവിധ സമയങ്ങളിൽ, ചൈന വ്യത്യസ്തമായ വിശദീകരണങ്ങളാണ് നൽകിയിട്ടുള്ളത്, അവയൊന്നും സ്വീകാര്യമായിരുന്നില്ല. " ജയശങ്കർ പറഞ്ഞു.