'ആ പിവി ഞാനല്ല, എന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാവാനും സാധ്യതയില്ല'

By Web Desk.19 09 2023

imran-azhar

 

 


തിരുവനന്തപുരം: കരിമണല്‍ വ്യവസാന കമ്പനി സിഎംആര്‍എലിന്റെ ഫണ്ട് വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡയറിയിലെ പി വി താനല്ലെന്നും തന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

പിവി, ഒസി, ആര്‍സി, കെകെ, ഐകെ എന്നിങ്ങനെ ചുരുക്കപ്പേരിലുള്ള നേതാക്കള്‍ക്ക് പണം നല്‍കിയതായുള്ള രേഖ പുറത്തുവന്നിരുന്നു. ഇതിലെ പി വി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന വ്യാഖ്യാനങ്ങളും ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി.

 

എന്റെ ചുരുക്കപ്പേര് അതില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. മറ്റു കാര്യങ്ങളും നിയമസഭയ്ക്കകത്ത് പറയേണ്ട കാര്യങ്ങളും ഞാന്‍ പറഞ്ഞു കഴിഞ്ഞു. എത്ര പിവിമാരുണ്ട് ഈ നാട്ടില്‍. അത് ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ഊഹിച്ചതിന് ഞാന്‍ എന്തു പറയാനാണ്-മുഖ്യമന്ത്രി പറഞ്ഞു.

 


നിപ ഭീഷണി നിലനില്‍ക്കുന്നു; ഫലപ്രദമായ നടപടികളുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

 

തിരുവനന്തപുരം: നിപ ഭീഷണി തടയാന്‍ സംസ്ഥാനം കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞുപോയിട്ടില്ല.

 

എന്നാല്‍, രോഗം കൂടുതല്‍ പടര്‍ന്നിട്ടില്ലെന്നത് ആശ്വാസമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ഫലപ്രദമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോഴിക്കോടും സമീപ ജില്ലകളിലുമാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളത്. രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്താനായി. അതിനാല്‍, കൂടുതല്‍ അപകടകരമായ സാഹചര്യം ഒഴിവാക്കാനായി.

 

നിപ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയായിരുന്നു പ്രവര്‍ത്തനം. സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ ഉദ്യമത്തില്‍ പങ്കാളിയായി. 19 ടീമുകള്‍ അടങ്ങിയ കോര്‍ കമ്മിറ്റി രൂപീകരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി.

 

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള കുട്ടികള്‍ക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്.

 

സംസ്ഥാനത്ത് നിപ രോഗ നിര്‍ണയത്തിന് ലാബുകള്‍ സജ്ജമാണ്. 2023ല്‍ നിപ രോഗ ബാധ സംബന്ധിച്ച പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ചു. വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തുന്നു.

 

നിപ രണ്ടാം തരംഗമുണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും സാധ്യത തള്ളാന്‍ സാധിക്കില്ല. കൂടുതല്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു. എന്തുകൊണ്ടാണ് വീണ്ടും കോഴിക്കോട് നിപ വന്നതെന്ന ചോദ്യത്തിന് ഐസിഎംആര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 


കേരളപ്പിറവിയില്‍ കേരളീയം മഹോത്സവം; നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച

 


തിരുവനന്തപുരം: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ച കേരളീയം എന്ന പേരില്‍ ആഘോഷ പരിപാടിയുമായി സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ നേട്ടം ജനങ്ങളില്‍ എത്തിക്കുകയാണ് മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

അന്താരാഷ്ട്ര നിലവാരത്തിലുള്ള സെമിനാറാണ് മുഖ്യപരിപാടി. ഭാവി കേരളത്തിന്റെ മാര്‍ഗ രേഖ തയ്യാറാക്കലും ലക്ഷ്യമിടുന്നു. പ്രദര്‍ശന മേളകളും പരിപാടിയുടെ ഭാഗമായി നടത്തും.

 

പ്രവാസി മലയാളികളും കേരളീയത്തിന്റെ ഭാഗമാകണമെന്നും കേരളീയത്തിന്റെ തുടര്‍പതിപ്പുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

 
'ആവശ്യമുള്ളപ്പോള്‍ കാണും; എല്ലാ ദിവസവും മാധ്യമങ്ങളെ കണ്ടിരുന്നില്ലല്ലോ?'

 

തിരുവനന്തപുരം: ശബ്ദത്തിന് ചില പ്രശ്‌നങ്ങള്‍ വന്നതാണ് ഏഴു മാസം മാധ്യമങ്ങളെ കാണാത്തതിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്താത്തത് വലിയ ചര്‍ച്ചയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമങ്ങളെ കാണാന്‍ കഴിയാത്തതിന്റെ കാരണം മുഖ്യമന്ത്രി വിശദീകരിച്ചത്.

 

വാര്‍ത്താ സമ്മേളനത്തിന് ഗ്യാപ് വന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച മുഖ്യമന്ത്രി, എല്ലാദിവസവും മാധ്യമങ്ങളെ കാണാറില്ലായിരുന്നു എന്നും പറഞ്ഞു. ആവശ്യം ഉള്ളപ്പോള്‍ മാധ്യമങ്ങളെ കാണാറുണ്ട്. അതിനിയും കാണുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

ശബ്ദത്തിന് ചില പ്രശ്‌നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്‌നമായി. തനിക്ക് മാധ്യമങ്ങളെ കാണുന്നതിന് പ്രശ്‌നമില്ലെന്നും വാര്‍ത്താ സമ്മേളനം നടത്താത്തതില്‍ ഒരു അസ്വഭാവികതയുമില്ലന്നെും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

OTHER SECTIONS