'ആകാശത്ത് വെച്ച് തന്നെ വിമാനത്തിന് തീപിടിച്ചു; ലാന്‍ഡിങ്ങിന് 10 സെക്കന്‍ഡ് മുന്‍പ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു'

By Priya.15 01 2023

imran-azhar

 

കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം തകര്‍ന്ന് വീണത് ലാന്‍ഡിങ്ങിന് അനുമതി ലഭിച്ചതിന് ശേഷമാണെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയര്‍ലൈന്‍സിന്റെ 9എന്‍ എഎന്‍സി എടിആര്‍72 വിമാനം കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടത്.

 

പൊഖാറ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു 10 സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കെയാണ് അപകടമുണ്ടായതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ പറഞ്ഞു.

 

ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും ആധികാരികത ഉറപ്പായിട്ടില്ല.

 


''കാലാവസ്ഥ പ്രതികൂലമായിരുന്നില്ല, സാങ്കേതിക തകരാറു മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ആകാശത്ത് വച്ചുതന്നെ വിമാനത്തിനു തീപിടിച്ചതായി വിവരമുണ്ട്.'' എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അധികൃതര്‍ പറഞ്ഞു.

 

പൊഖാറ വിമാനത്താവളത്തില്‍ കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് റണ്‍വേ നിര്‍മിച്ചിരിക്കുന്നത്. ആദ്യം പൈലറ്റ് കിഴക്ക് ദിശയില്‍ ലാന്‍ഡിങ് ആവശ്യപ്പെടുകയും അനുമതി നല്‍കുകയും ചെയ്തു.

 

പിന്നീട് പടിഞ്ഞാറന്‍ ദിശയില്‍ ഇറങ്ങാന്‍ അനുമതി ചോദിച്ചതോടെ വീണ്ടും അനുമതി നല്‍കി. എന്നാല്‍ ലാന്‍ഡിങ്ങിന് 10 സെക്കന്‍ഡ് മുന്‍പ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.


പൊഖാറയിലെ പഴയ ആഭ്യന്തര വിമാനത്താവളത്തിനും പുതിയ രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍, സേതി നദിക്കു സമീപമുള്ള മലയിടുക്കിലേക്കാണ് വിമാനം തകര്‍ന്ന് വീഴുന്നത്.

 

മുതിര്‍ന്ന പൈലറ്റുമാരായ കെ.സി.കമല്‍, അഞ്ജു ഖതിവാഡ എന്നിവരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പൊഖാറയിലെ പുതിയ രാജ്യാന്തര വിമാനത്താവളം ഈ മാസം ഒന്നിനാണ് തുറന്നത്.

 

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതുകൊണ്ട് വിമാനത്താവളം തല്‍ക്കാലം അടച്ചിട്ടിരിക്കുകയാണ്. അഞ്ച് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 68 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.

 

ഇതു കൂടാതെ നാല് ക്രൂ അംഗങ്ങളുമുണ്ടായിരുന്നു. ഇന്ത്യക്കാരുടെ തല്‍സ്ഥിതി സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ആകെ 15 വിദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. റഷ്യ-4, അയര്‍ലന്‍ഡ്-1, ദക്ഷിണ കൊറിയ -2, ഓസ്‌ട്രേലിയ-1, ഫ്രാന്‍സ്-1, അര്‍ജന്റീന-1 എന്നിങ്ങനെയാണ് മറ്റു വിദേശയാത്രക്കാരുടെ കണക്ക്.

 

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹലും ആഭ്യന്തര മന്ത്രി റാബി ലാമിച്ചനെയും കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

 

രക്ഷാപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ അഞ്ചംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു.