By Lekshmi.05 02 2023
ലക്നൗ: പല കള്ളന്മാരും പ്രേതങ്ങളുടെ പേര് പറഞ്ഞ് മോഷണം പതിവാക്കിയതും വാർത്തകളായിട്ടുണ്ട്.ഇതിനിടയിലാണ് നഗ്നയായ ഒരു സ്ത്രീ അർധ രാത്രിയിൽ നടക്കുന്നതായി പലരുടേയും ശ്രദ്ധയിൽ പെടുന്നത്. ഓരോ വീടിന്റെയും മുന്നിലെത്തി കോളിങ് ബെൽ അടിച്ച് പോകുന്ന നഗ്നയായ സ്ത്രീയെ സിസിടിവിയിലാണ് പലരും കാണുന്നത്.
സമൂഹമാദ്ധ്യമങ്ങളിലടക്കം വീഡിയോ വ്യാപകമായതോടെയാണ് പോലീസ് അന്വേഷണത്തിന് ഇറങ്ങിയത്.സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജില്ലയിലെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു.വീടുകളുടെ ഡോർബെൽ അടിച്ച് ഞൊടിയിടയിൽ അപ്രത്യക്ഷമാവുന്ന യുവതിയെ കുറിച്ച് പല കഥകളും പ്രചരിച്ചു.
എന്നാൽ പോലീസ് അന്വേഷണത്തിൽ തെളിഞ്ഞത് മറ്റൊന്നായിരുന്നു.ഉത്തർപ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്.അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഞ്ച് വർഷമായി ചികിത്സയിലാണെന്നും പോലീസ് വെളിപ്പെടുത്തി. രാംപൂർ പൊലീസാണ് സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചത്.
യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തിയതോടെയാണ് പോലീസ് കാര്യങ്ങൾ അറിഞ്ഞത്.യുവതി വീട്ടിൽ നിന്നും രാത്രി പുറത്ത് പോകാതെ സംരക്ഷിക്കാൻ നിർദ്ദേശം നൽകിയതായും പോലീസ് പറഞ്ഞു.യുവതി ആരെയും ഇതുവരെ ഉപദ്രവിച്ചട്ടില്ലെന്ന് പോലീസ് പറഞ്ഞു.തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു