പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; പലയിടങ്ങളിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, രണ്ട് ഡ്രൈവര്‍മാര്‍ക്ക് പരുക്ക്

By priya.23 09 2022

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ വാഹനങ്ങള്‍ തടഞ്ഞു.


പത്തനംതിട്ട പന്തളത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. പന്തളം-പെരുമണ്‍ സര്‍വീസിന് നേരെയാണ് കല്ലേറുണ്ടായത്.സംഭവത്തില്‍ ഡ്രൈവര്‍ പി.രാജേന്ദ്രന്റെ കണ്ണിന് പരുക്കേറ്റു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളുടെയും രണ്ടു ലോറികളുടെയും ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു.

 

കോഴിക്കോട്ട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കോഴിക്കോട്ട് കല്ലായിയില്‍ ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. കോഴിക്കോട് സിവില്‍ സ്റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലു തകര്‍ന്ന് കണ്ണിനു പരുക്കേറ്റ കെഎസ്ആര്‍ടിസി ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി.

 

രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിര്‍ദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.. കരുതല്‍ തടങ്കലിനും നിര്‍ദേശം നല്‍കി.


റേഞ്ച് ഡിഐജിമാര്‍ക്കാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തുമെന്നാണ് സിഎംഡി നല്‍കിയ അറിയിപ്പ്. വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി എന്‍ഐഎ, എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

 

OTHER SECTIONS