By Lekshmi.19 03 2023
ന്യൂഡൽഹി:ഡൽഹി പോലീസ് നൽകിയ നോട്ടീസിന് പത്ത് ദിവസത്തിനകം മറുപടി നൽകുമെന്ന് രാഹുൽ ഗാന്ധി.പൊലീസ് നടപടിക്ക് അദാനി വിഷയവുമായി ബന്ധമില്ലെന്ന് വിശ്വസിക്കുന്നു.ഭരണകക്ഷികളോട് സമാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോയെന്നും രാഹുൽ ചോദിച്ചു.
ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു.പീഡനത്തിനിരയായ സ്ത്രീകൾ യാത്രയ്ക്കിടെ തന്നെ വന്നുകണ്ടതായാണ് പ്രസംഗത്തിനിടെ രാഹുൽ പറഞ്ഞത്.ഇത് സംബന്ധിച്ച് പത്ത് ദിവസത്തിനകം വിശദമായ മറുപടി സമർപ്പിക്കാമെന്ന് രാഹുൽ അറിയിച്ചതായി പോലീസും പറഞ്ഞു.
എന്നാൽ പൊലീസ് നടപടി രാഷ്ട്രീയ വിരോധം തീർക്കലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. പീഡനത്തിന് ഇരയായെന്ന് രാഹുൽ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് ഡൽഹി പോലീസ് തേടുന്നത്.
മാർച്ച് 15ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ എത്തിയ പോലീസ് സംഘത്തിന് രാഹുലിനെ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നു.ഉന്നത ഉദ്യോഗസ്ഥർ മാർച്ച് 16ന് വീട്ടിൽ എത്തിയാണ് രാഹുലിന് ആദ്യ നോട്ടീസ് നൽകിയത്.ഇന്ന് വീട്ടിൽ എത്തിയ ഉദ്യോഗസ്ഥർക്ക് രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചത് മണിക്കൂറുകൾക്ക് ശേഷമാണ്.
പോലീസ് നടപടിക്ക് എതിരെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി.അദാനി ഓഹരി വിവാദത്തിൽ പ്രതിരോധത്തിലായ കേന്ദ്ര സർക്കാരും ബിജെപിയും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.