ഷണ്‍മുഖ നദിക്കരയില്‍ ചുറ്റിക്കറങ്ങി അരിക്കൊമ്പന്‍; നിരീക്ഷണം തുടരുന്നു, ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി

By Priya .31 05 2023

imran-azhar

 

ഇടുക്കി: വനത്തില്‍ തന്നെ ചുറ്റിക്കറങ്ങുന്നതിനാല്‍ രണ്ടാം അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. അരിക്കൊമ്പന്‍ ഇപ്പോഴും ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ്.

 

രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് നിഗമനം. ആവശ്യത്തിന് വെള്ളം കിട്ടുന്നത് കൊണ്ടാണെന്നാണ് നദീതീരത്ത് നിന്നും ഉള്‍വനത്തിലേക്ക് കയറിപ്പോകാത്തത് എന്നാണ് വിലയിരുത്തല്‍.

 

അവസാനം സിഗ്‌നല്‍ ലഭിക്കുമ്പോള്‍ മേഘമല ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം. ദൗത്യ സംഘത്തെ സഹായിക്കാന്‍ മുതുമലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദിവാസി സംഘത്തെയും എത്തിച്ചിട്ടുണ്ട്.

 

വനം വകുപ്പ് നിരീക്ഷണം തുടരുകയാണ്. ജനവാസ മേഖലയില്‍ ഇറങ്ങി ആക്രമണം നടത്തിയാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം.അതേ സമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

 

ആവശ്യമായ ചികിത്സ ഉറപ്പാക്കണം, തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം, കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേക്ക് മാറ്റണം എന്നിവയാണ് ആവശ്യങ്ങള്‍.

 

കേന്ദ്രസര്‍ക്കാരിനൊപ്പം തമിഴ്‌നാട് സര്‍ക്കാരിനെയും എതിര്‍കക്ഷിയാക്കിയാണ് ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

 

 

 

OTHER SECTIONS