ശ്രമിച്ചത് ഝാര്‍ഖണ്ഡിലേക്ക് കടക്കാന്‍; പൊലീസ് വലവിരിച്ചതറിയാതെ പ്രതികള്‍; ഒടുവില്‍ കുടുങ്ങി

By web desk.26 05 2023

imran-azhar

 


ചെന്നൈ: തിരൂരിലെ ഹോട്ടലുടമ സിദ്ദിഖിലെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ കേസില്‍ മുഖ്യപ്രതികളെ അറസ്റ്റ് ചെയ്തത് ചെന്നൈ എഗ്മൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച്. ഝാര്‍ഖണ്ഡിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ നീക്കം.

 

അതീവ രഹസ്യ നീക്കത്തിലൂടെ, വ്യാഴാഴ്ച രാത്രി എഴ് മണിയോടെയാണ് പ്രതികള്‍ പിടിയിലായത്. വൈകിട്ട് തിരൂര്‍ സിഐ പ്രമോദാണ് തമിഴ്‌നാട് പൊലീസിന് പ്രതികളെ കുറിച്ച് വിവരം കൈമാറിയത്. പിന്നാലെ തമിഴ്‌നാട് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

 

ചെന്നൈ എഗ്മൂര്‍ ആര്‍പിഎഫിന് രഹസ്യ വിവരം ലഭിച്ചപ്പോള്‍ സമയം അഞ്ച് മണിയായിരുന്നു. ഏഴ് മണിയോടെയാണ് പ്രതികള്‍ പിടിയിലായത്.

 

പ്രതികളുടെ കൈവശം ഒരു ട്രോളി ബാഗും ഒരു മൊബൈല്‍ ഫോണും കൈയിലുണ്ടായിരുന്ന പഴ്‌സില്‍ 16000 രൂപയും ഉണ്ടായിരുന്നു. ചെന്നൈ എഗ്മോറില്‍ നിന്നും ടിന്‍സുകിയ എക്‌സ്പ്രസില്‍ പ്രതികള്‍ കയറും എന്നായിരുന്നു ആര്‍പിഎഫിന് കിട്ടിയ വിവരം.

 

തുടര്‍ന്ന് സ്റ്റേഷനിലും പരിസരത്തും വ്യാപക പരിശോധന നടത്തി. പൊലീസ് തിരയുന്നുണ്ടെന്ന് അറിയാതെ ട്രെയിന്‍ കാത്തിരുന്ന പ്രതികള്‍ പൊലീസിന്റെ വലയിലാവുകയും ചെയ്തു.