By Lekshmi.07 02 2023
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പം നേരത്തെ പ്രവചിച്ച് ഡച്ച് ഗവേഷകന്റെ ട്വീറ്റ്.നെതർലാൻഡ്സിലെ ആംസ്റ്റർഡാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സോളാർ സിസ്റ്റം ജോമെട്രി സർവേയിലെ ഗവേഷകൻ ഫ്രാങ്ക് ഹൂഗർബീറ്റ്സ് ഫെബ്രുവരി മൂന്നിനാണ് മുന്നറിയിപ്പ് നൽകിയത്.
സെൻട്രൽ തുർക്കി, ജോർദാൻ, സിറിയ മേഖലയിലാണ് അദ്ദേഹം ഭൂകമ്പമുണ്ടാകുമെന്ന് പ്രവചിച്ചത്."അധികം വൈകാതെ സെൻട്രൽ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ മേഖലകളിൽ 7.5 തീവ്രദയുള്ള ഭൂകമ്പം പ്രതീക്ഷിക്കാം."എന്നാണ് ഫ്രാങ്ക് ഹൂഗർബീറ്റ്സിന്റെ ട്വീറ്റ്.
ശാസ്ത്രജ്ഞൻ പ്രവചനം നടത്തി രണ്ടു ദിവസം പിന്നിട്ടപ്പോഴാണ് തുർക്കിയിലും സിറിയയിലും നൂറു കണക്കിന് ആളുകളുടെ ജീവൻ അപഹരിച്ച ഭൂകമ്പം ഉണ്ടായിരിക്കുന്നത്.ഹൂഗർ ബീറ്റ്സ് 7.5 തീവ്രതയുള്ള ഭൂകമ്പമാണ് പ്രവചിച്ചതെങ്കിൽ സംഭവിച്ചത് 7.8 തീവ്രതയുള്ള ഭൂചലനമായിരുന്നു.സംഭവത്തിനു പിന്നാലെ തന്റെ മുൻ ട്വീറ്റ് ഓർമ്മിപ്പിച്ച് ഹൂഗർബീറ്റ്സ് രംഗത്തെത്തി.
"മധ്യ തൂർക്കിയിൽ നാശം വിതച്ച ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രണാമം.ഇത് സംഭവിക്കുമെന്ന് നേരത്തെ ഞാൻ പ്രവചിച്ചിരുന്നു.115, 526 വർഷങ്ങളിലേതിനോട് സമാനമാണിത്.ഈ ഭൂകമ്പങ്ങൾക്കെല്ലാം നിർണ്ണായകമായ ഗ്രഹ ജ്യാമിതിയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി 4-5 തീയതികളിൽ സമാനമായ ജ്യാമിതിയാണ് ഉണ്ടായിരുന്നത്." ഹൂഗർ ബീറ്റ്സ് ട്വീറ്റ് ചെയ്തു.
ഗ്രഹങ്ങളുടെ വിന്യാസമാണ് ഭൂകമ്പത്തിന് ഇടയാക്കിയത് എന്നാണ് ഹൂഗർബീറ്റ്സ് പറയുന്നത്.എന്നാൽ ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.എന്നാൽ സിറിയയിലും തുർക്കിയിലുമുണ്ടായ ഭൂചലനത്തിൽ ഏകദേശം 5000ത്തിൽ അധികം പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്.