ദേശീയതലത്തില്‍ ഇരുചക്രവാഹനാപകടങ്ങള്‍ കുറയുന്നു: സംസ്ഥാനത്ത് ഉയരുന്നു

By web desk .19 03 2023

imran-azhar

 

തിരുവനന്തപുരം: ഇരുചക്രവാഹനാപകടങ്ങള്‍ ദേശീയതലത്തില്‍ കുറയുമ്പോഴും സംസ്ഥാനത്ത് ഉയരുന്നു.കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ആക്‌സിഡന്റ് റിപ്പോര്‍ട്ട് അനുസരിച്ച് 2018-ല്‍ രാജ്യത്ത് ഉണ്ടായ വാഹനാപകടങ്ങില്‍ 45 ശതമാനവും ഇരുചക്ര വാഹനാപകടങ്ങളായിരുന്നു.

 

2022-ല്‍ ഇത് 39 ശതമാനമായി കുറഞ്ഞു.എന്നാല്‍, സംസ്ഥാനത്ത് 2018-ല്‍ 61 ശതമാനവും ഇരുചക്രവാഹന അപകടങ്ങളാണ് ഉണ്ടായത്.ലോക്ഡൗണില്‍ ഗതാഗതം കുറഞ്ഞെങ്കില്‍ പോലും ഇരുചക്രവാഹനാപകടങ്ങള്‍ കൂടി.

 

2020-ല്‍ 67 ശതമാനവും 2021-ല്‍ 64 ശതമാനവുമായി. 2022-ല്‍ 61 ശതമാനമാണ്. 10 വര്‍ഷത്തെ ശരാശരി എടുത്താല്‍ 60 ശതമാനം അപകടങ്ങളിലും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


ഇരുചക്രവാഹനങ്ങളുടെ ഉപയോഗം വന്‍തോതില്‍ കൂടിയതും റോഡുകളുടെ അപര്യാപ്തതയുമാണ് അപകടം വര്‍ധിക്കാന്‍ കാരണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയുടെ കണ്ടെത്തല്‍.

 

സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം അതിവേഗമാണ് 2022-ലെ 57 ശതമാനം അപകടങ്ങള്‍ക്കും കാരണം.മദ്യപിച്ച് വാഹനം ഓടിക്കുക, തെറ്റായദിശയില്‍ ഡ്രൈവ് ചെയ്യുക, റോഡിന്റെ ശോച്യാവസ്ഥ, ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ പ്രധാനകാരണം.

 

മോട്ടോര്‍വാഹനവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്രവാഹനങ്ങളാണ്. 2019-ല്‍ 1776-ഉം 2020-ല്‍ 1239-ഉം, 2021-ല്‍ 1390-ഉം, പേര്‍ ഇരുചക്രവാഹന അപകടങ്ങള്‍ മരിച്ചു.

 

മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഉയര്‍ത്തുകയും പരിശോധന ശക്തമാക്കുകയും ചെയ്തതോടെയാണ് അപകടങ്ങള്‍ കുറഞ്ഞതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിഗമനം.

 

നിയമം കര്‍ശനമാക്കുകയും ബോധവത്കരണ നടപടികള്‍ വ്യാപകമാക്കുകയും ചെയ്താല്‍ അപകടം കുറയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

 

 

OTHER SECTIONS