ഡെന്മാര്‍ക്കിനെ തളച്ച് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍; ജയം 2-1ന്

By Shyma Mohan.26 11 2022

imran-azhar

 

 

ദോഹ: ഫിഫ ലോകകപ്പില്‍ ഡെന്മാര്‍ക്കിനെതിരെ നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ ജയം. ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-1ന് തോല്‍പിച്ച ഫ്രാന്‍സ് ആറ് പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്താണ്.

 

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ 61, 86 മിനിറ്റുകളില്‍ ഫ്രാന്‍സിനായി ഗോള്‍ നേടി. 61ാം മിനിറ്റിലല്‍ എംബാപ്പെ ജിറൂദ് നല്‍കിയ പാസ് പിഎസ്ജി താരം കൃത്യമായി ഡാനിഷ് ടീമിന്റെ വലയില്‍ എത്തിക്കുകയായിരുന്നു. ഏഴ് മിനിറ്റുകള്‍ക്കുള്ളില്‍ ഡെന്മാര്‍ക്ക് തിരിച്ചടിച്ചു. 68ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍സെനാണ് തകര്‍പ്പന്‍ ഹെഡറിലൂടെ സമനില ഗോള്‍ നേടി ഞെട്ടിച്ചെങ്കിലും 86ാം മിനിറ്റില്‍ എംബാപ്പെ ലീഡ് ഗോള്‍ നേടി. ഗ്രീസ്മാന്റെ ക്രോസില്‍ നിന്ന് എംബാപ്പെ അനായാസം ലക്ഷ്യത്തിലെത്തി.

 

ഫ്രാന്‍സും ഡെന്മാര്‍ക്കും തമ്മിലുള്ള ആദ്യ പകുതി ഗോള്‍രഹിത സമനിലയിലാണ് അവസാനിച്ചത്. കലാശിച്ചു. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫ്രഞ്ച് പടയ്ക്ക് ആദ്യ പകുതിയില്‍ ഡെന്‍മാര്‍ക്കിന്റെ വലകുലുക്കാനായില്ല. ഡെന്‍മാര്‍ക്കിന്റെ അതിവേഗ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.

 

എംബാപ്പെയിലൂടെയും ഡെംബെലയിലൂടെയും ഇരു വിംഗിലൂടെയും ആക്രമണങ്ങളും നടത്തി. കൃത്യമായ പൊസിഷന്‍ ഉറപ്പാക്കി ഫ്രാന്‍സിന്റെ പിഴവുകള്‍ മുതലാക്കി കൗണ്ടര്‍ അറ്റാക്ക് നടത്തുക എന്ന തന്ത്രമായിരുന്നു ഡെന്‍മാര്‍ക്കിന്റേത്. 10-ാം മിനിറ്റില്‍ തിയോ ഇടതു വിംഗില്‍ നിന്ന് ജുറൂദിനെ ലക്ഷ്യമാക്കി നല്‍കിയ ക്രോസ് അപകടം വിതയ്ക്കുമെന്ന് തോന്നിയെങ്കിലും ഡെന്‍മാര്‍ക്ക് രക്ഷപ്പെട്ടു.

 

20-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ത്രൂ ബോളിലേക്ക് എംബാപ്പെ കുതിച്ചെത്തിയപ്പോള്‍ ക്രിസ്റ്റ്യന്‍സന് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. റഫറി ഡാനിഷ് ഡിഫന്‍ഡര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി. ഈ ഫൗളിന് ലഭിച്ച ഫ്രീകിക്ക് ഗ്രീസ്മാന്‍ വലതു വിംഗില്‍ നിന്ന് ഡെംബലയിലേക്കാണ് നല്‍കിയത്. അളന്നു മുറിച്ച ബാര്‍സ താരത്തിന്റെ ക്രോസിലേക്ക് കൃത്യമായി റാബിയേട്ട് തലവെച്ചു. കാസ്പര്‍ ഷ്‌മൈക്കല്‍ ഒരുവിധം അത് കുത്തിയകറ്റിയതോടെ ഡാനിഷ് നിര ആശ്വസിച്ചു. ഫ്രഞ്ച് പട താളം കണ്ടെത്തിയതോടെ ഡെന്‍മാന്‍ക്ക് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.

 

ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം തന്നെയാണ് ഫ്രഞ്ച് നിര പുറത്തെടുത്തത്. ഡാനിഷ് ഗോള്‍മുഖം പല ഘട്ടത്തിലും വിറകൊണ്ടെങ്കിലും ഷ്‌മൈക്കലിന്റെ അനുഭവസമ്പത്ത് രക്ഷയാവുകയായിരുന്നു. 33-ാം മിനിറ്റില്‍ വിഷമകരമായ ആംഗിളില്‍ നിന്നുള്ള ഗ്രീസ്മാന്റെ ഷോട്ട് ഷ്‌മൈക്കല്‍ കാല് കൊണ്ട് രക്ഷിച്ചു. തൊട്ട് പിന്നാലെ ഡെന്‍മാന്‍ക്കിന്റെ ഒരു കൗണ്ടര്‍ ഫ്രാന്‍സ് പ്രതിരോധത്തെ ഒന്ന് ആടിയുലച്ചു.

 

എന്നാല്‍, കോര്‍ണേലിയസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. 40-ാം മിനിറ്റില്‍ ഡെംബലെയുടെ ലോ ക്രോസ് ബോക്‌സിന് നടുവില്‍ ആരും മാര്‍ക്ക് ചെയ്യാതിരുന്ന എംബാപെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പറന്നു. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തന്നെയായിരുന്നു കളത്തില്‍ നിറഞ്ഞുനിന്നത്.

 

OTHER SECTIONS