ഛത്തീസ്ഗഡില്‍ 21 മാവോയിസ്റ്റുകള്‍ കൂടി കീഴടങ്ങി

നാല് ഡിവിഷണല്‍ കമ്മിറ്റികളില്‍ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരില്‍ ഒന്‍പത് പേര്‍ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ട് പേര്‍ ഏറ്റവും താഴേത്തട്ടിലെ പ്രവര്‍ത്തകരുമാണ്.

author-image
Biju
New Update
maoist

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ഡിവിഷന്‍ സെക്രട്ടറി മുകേഷ് അടക്കം 21 പേര്‍ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലാണ് 21 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവര്‍ പൊലീസിന് നല്‍കി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിന്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.

നാല് ഡിവിഷണല്‍ കമ്മിറ്റികളില്‍ നിന്നുള്ളവരാണ് കീഴടങ്ങിയത്. ഇവരില്‍ ഒന്‍പത് പേര്‍ ഏരിയ കമ്മിറ്റി അംഗങ്ങളും എട്ട് പേര്‍ ഏറ്റവും താഴേത്തട്ടിലെ പ്രവര്‍ത്തകരുമാണ്. സിപിഐ മാവോയിസ്റ്റ് നോര്‍ത്ത് സബ് സോണല്‍ ബ്യൂറോയ്ക്ക് കീഴിലാണ് ഇവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. മൂന്ന് എകെ 47 തോക്കുകളും, രണ്ട് ഇന്‍സാസ് റൈഫിളുകളും നാല് എസ്എല്‍ആര്‍ റൈഫിളുകളും ആറ് 0.303 റൈഫിളുകളും രണ്ട് സിംഗിള്‍ ഷോട്ട് റൈഫിളുകളും ഒരു ബാരല്‍ ഗ്രനേഡ് ലോഞ്ചറും ഇവര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 17 ന് സിപിഐ മാവോയിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗം രൂപേഷ് (സതീഷ്) അടക്കം 210 പേര്‍ ബസ്തര്‍ ജില്ലയിലെ ജഗ്ദല്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. 153 ആയുധങ്ങളും ഇവര്‍ പൊലീസിന് കൈമാറിയിരുന്നു. ഒക്ടോബര്‍ രണ്ടിന് 103 മാവോയിസ്റ്റുകള്‍ ബിജാപൂര്‍ ജില്ലയില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു.