പാക് വ്യോമാക്രമണത്തില്‍ 3 അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങള്‍ക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇത് വലിയ നഷ്ടമാണെന്ന് എസിബി പറഞ്ഞു

author-image
Biju
New Update
pak

കാബൂള്‍: പാക്കിസ്ഥാന്‍ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. പക്തിക പ്രവിശ്യയിലെ ഉര്‍ഗുന്‍ ജില്ലയില്‍ നിന്നുള്ള കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് പാക് ആക്രമണത്തില്‍ മരിച്ചത്. സൗഹൃദ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ പക്തിക പ്രവിശ്യയുടെ തലസ്ഥാനമായ ഷരണയിലേക്ക് പോകുമ്പോഴാണ് കൊല്ലപ്പെട്ടത്. 

ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ കായിക സമൂഹത്തിനും, കായികതാരങ്ങള്‍ക്കും, ക്രിക്കറ്റ് കുടുംബത്തിനും ഇത് വലിയ നഷ്ടമാണെന്ന് എസിബി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നവംബര്‍ അവസാനം പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറാന്‍ തീരുമാനിച്ചതായും അറിയിച്ചു.

പാക് വ്യോമാക്രമണം സാധാരണക്കാരുടെ വീടുകളെ ലക്ഷ്യമിട്ടായിരുന്നുവെന്ന് പ്രാദേശിക അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'സാധാരണ ജനങ്ങളുടെ മരണനിരക്ക് വളരെ കൂടുതലാണ്. ഇന്നല വ്യോമാക്രമണങ്ങളുടെ എണ്ണം വര്‍ധിച്ചു. ഇതിനകം 170 പേര്‍ക്ക് പരുക്കേറ്റു, 40 പേര്‍ മരിച്ചു,' സ്പിന്‍ ബോള്‍ഡാക്കിലെ പൊതുജനാരോഗ്യ വിഭാഗം മേധാവി കരിമുള്ള സുബൈര്‍ ആഘയെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ടോളോ ന്യൂസിന്റെ റിപ്പോര്‍ട്ട് പ്രകാരം, കാണ്ഡഹാറിലെ സ്പിന്‍ ബോള്‍ഡാക് ജില്ലയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുണ്ട്.