മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് സ്റ്റാമെര്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ജൂലൈ 24ന് പുതിയ വ്യാപാര ഉടമ്പടിയും ഒപ്പുവച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഏറെയാണ്.

author-image
Biju
New Update
british

മുംബൈ : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമെര്‍ ഇന്ത്യയിലെത്തി. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്റെയും സംസ്ഥാന ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് സ്റ്റാമെര്‍ ഇന്ത്യയിലെത്തുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ ജൂലൈ 24ന് പുതിയ വ്യാപാര ഉടമ്പടിയും ഒപ്പുവച്ചിരുന്നു. അതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയില്‍ പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യം ഏറെയാണ്.

 മുംബൈയില്‍ നടക്കുന്ന ആറാമത് ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റില്‍ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നതും ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ നേതാക്കള്‍ ചര്‍ച്ച നടത്തും.

ഗാസ, റഷ്യ,യുക്രെയ്ന്‍ യുദ്ധം ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളിലും നേതാക്കള്‍ ചര്‍ച്ച നടത്തുന്നതായിരിക്കും. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരിക്കുന്ന സാഹചര്യത്തില്‍ മറ്റു ലോകശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുക. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞയാഴ്ചകളില്‍ നടത്തിയ ചര്‍ച്ചകളിലെ പുരോഗതി പിന്തുടര്‍ന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുന്നതായിരിക്കും.