ചുഴലിക്കാറ്റ് ഭീതി; 72 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, വിമാന സര്‍വീസുകളിലും മാറ്റം

പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബര്‍ 28ലെ എല്ലാ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു

author-image
Biju
New Update
montha 2

ന്യൂഡല്‍ഹി: 'മൊന്‍ത' ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി സര്‍വീസ് നടത്തേണ്ട നിരവധി പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ റദ്ദാക്കി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനമെന്ന് റെയില്‍വേ അറിയിച്ചു. തീരദേശ ആന്ധ്രാ റൂട്ടുകളിലെ 72 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. വിജയവാഡ, രാജമുന്‍ഡ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന റൂട്ടുകളെയാണ് ഇത് സാരമായും ബാധിക്കുന്നത്. 

പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബര്‍ 28ലെ എല്ലാ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളും റദ്ദാക്കിയതായി വിശാഖപട്ടണം എയര്‍പോര്‍ട്ട് അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് യാത്രക്കാര്‍ ടിക്കറ്റ് നില പരിശോധിക്കാനാണ് നിര്‍ദേശം. ചുഴലിക്കാറ്റ് ഭീതിയില്‍ ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മൊന്‍ത' ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്കാണ് നീങ്ങുന്നത്. ഇന്നു രാത്രിയോടെ ആന്ധ്രയില്‍ കാക്കിനടയ്ക്കു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ ചുഴലി കര തൊടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കരയില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തുടങ്ങി. ബംഗാളിലും മഴ ശക്തമായി.