ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

ഇന്ത്യയില്‍ നിന്നും ഇതുവരെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (GTO) വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് സിഎംഎസ്-03. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തമായ റോക്കറ്റായ എല്‍എംവി3 റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്.

author-image
Biju
New Update
isro

ബെംഗളൂരു : ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഇന്ത്യയില്‍ നിന്നുള്ള തങ്ങളുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. നവംബര്‍ 2 ഞായറാഴ്ച ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ആണ് സിഎംഎസ്-03 വിക്ഷേപണം നടത്തുക. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ്-03.

ഇന്ത്യയില്‍ നിന്നും ഇതുവരെ ജിയോസിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (GTO) വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ് സിഎംഎസ്-03. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തമായ റോക്കറ്റായ എല്‍എംവി3 റോക്കറ്റ് ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. 4,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ GTO യിലേക്കും 8,000 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കും വിക്ഷേപിക്കാന്‍ കഴിവുള്ള ISRO യുടെ ഹെവി-ലിഫ്റ്റ് ലോഞ്ചറാണ് LVM3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3). 43.5 മീറ്റര്‍ ഉയരമുള്ള റോക്കറ്റ് പൂര്‍ണ്ണമായും കൂട്ടിച്ചേര്‍ക്കുകയും ഉപഗ്രഹവുമായി സംയോജിപ്പിക്കുകയും അന്തിമ പ്രീ-ലോഞ്ച് പരിശോധനകള്‍ക്കായി രണ്ടാമത്തെ വിക്ഷേപണ പാഡിലേക്ക് മാറ്റുകയും ചെയ്തതായി ഐഎസ്ആര്‍ഒ അറിയിച്ചു.

സമുദ്ര മേഖലകളിലെ ഡിജിറ്റല്‍ കവറേജും ആശയവിനിമയ സേവനങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് സിഎംഎസ്-03 ആശയവിനിമയ ഉപഗ്രഹം ലക്ഷ്യമിടുന്നത്. നവംബര്‍ 2 ന് വൈകുന്നേരം 5:26 ന് ആണ് ഐഎസ്ആര്‍ഒ ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടത്തുക. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം ജി.എസ്.എ.ടി-11 ആയിരുന്നു. 2018 ഡിസംബര്‍ 5 ന് വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന്റെ ഭാരം 5,854 കിലോഗ്രാം ആയിരുന്നു. എന്നാല്‍ ഫ്രഞ്ച് ഗയാനയിലെ കൊറോ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും ഇതുവരെ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് സിഎംഎസ്-03.