'ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു': വിവാദ പ്രസ്താവനയില്‍ ക്ഷമ പറയില്ലെന്ന് പൃഥ്വിരാജ് ചവാന്‍

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യന്‍ സൈനിക വിമാനങ്ങളെ പാക്കിസ്ഥാന്‍ സൈന്യം വെടിവച്ചിട്ടുവെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു.

author-image
Biju
New Update
chavan

മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യന്‍ വ്യോമസേന പൂര്‍ണമായും സ്തംഭിച്ചുപോയതായും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു. പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയില്ലെന്നാണു പൃഥ്വിരാജ് ചവാന്റെ വിശദീകരണം. ക്ഷമിക്കണം എന്ന് താന്‍ പറയില്ല. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല, ക്ഷമ ചോദിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

''ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാന്‍ ക്ഷമ പറയില്ല, ആവശ്യമില്ല. ഞാന്‍ തെറ്റായ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല'' - പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വന്‍ വിജയത്തിനു പിന്നില്‍ വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ കൃത്യമായ അട്ടിമറിയാണെന്ന ആരോപണവുമായാണ് ചവാന്‍ രംഗത്തെത്തിയത്. 

ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യന്‍ സൈനിക വിമാനങ്ങളെ പാക്കിസ്ഥാന്‍ സൈന്യം വെടിവച്ചിട്ടുവെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു. യുദ്ധത്തില്‍ നഷ്ടങ്ങള്‍ സാധാരണമാണ്. പക്ഷേ സര്‍ക്കാര്‍ ചില വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സര്‍ക്കാര്‍ തടയുകയാണെന്ന് പൃഥ്വിരാജ് ചവാന്‍ പറഞ്ഞിരുന്നു. 

ബിജെപിയുടെ വിജയരഹസ്യം തേടിയുള്ള അന്വേഷണം തുടരുമെന്നും വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയില്‍ വലിയ സംശയങ്ങളുണ്ടെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ചവാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.