കേരള കുംഭമേള നാളെ മുതല്‍; വന്‍ സുരക്ഷാ സംവിധാനങ്ങള്‍

നാളെ മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും.

author-image
Biju
New Update
KUMBA

തിരുനാവായ: കേരള കുംഭമേളയ്ക്കു നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും.   നാളെ രാവിലെ പതിനൊന്നിനാണ് ഗവര്‍ണര്‍ തിരുനാവായയില്‍ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും.

 ഇന്ന് മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം - ബലി എന്ന പൂജ നടക്കും. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയാണ് പൂജ. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കുന്നത്. പര എന്ന ദേവതാ ഭാവത്തെ പ്രോജ്വലിപ്പിക്കുന്ന ആരാധനാ സമ്പ്രദായമാണിതെന്നു ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കുന്ന സ്വാമി അഭിനവ ബാലാനന്ദ ഭൈരവ പറഞ്ഞു. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ഇന്നു രാവിലെ ആറു മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മം നടക്കും. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കുന്നത്.

ഇന്നലെ തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നു.  ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും ഇന്നലെ നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി.

നാളെ മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും.  വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസ്സുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇന്ന് മൗനി അമാവാസി ദിനത്തിലും നാളെ മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.

കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും. 

ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുണ്ടാകും. ദേഹപരിശോധന നടത്തിയാണ് യജ്ഞശാലയിലേക്കും ക്ഷേത്ര പരിസരത്തേക്കും ആളുകളെ കടത്തിവിടുക. 3 ഡീപ് സേര്‍ച് മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിക്കും. ഇതിലൂടെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. പുഴയിലും കരയിലും ബോംബ് സ്‌ക്വാഡ് ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തും. ഡിവൈഎസ്പി, ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സുരക്ഷാ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കും. സുരക്ഷ ഏകോപിപ്പിക്കാനാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുള്ളത്.

നൂറോളം സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി

തിരുനാവായന്മ കേരള കുംഭമേളയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നൂറോളം സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്‍ വഴിയാണ് സര്‍വീസുകള്‍ നടത്തുന്നത്.   ഇതില്‍ 55 സര്‍വീസുകളിലേക്കുള്ള ആളുകളുടെ ബുക്കിങ് പൂര്‍ത്തിയായി. എല്ലാ ഡിപ്പോകളില്‍നിന്നും സര്‍വീസുകളുണ്ടാകും. രാവിലെ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലേക്കാണ് ബസുകളെത്തുക. ഇവിടെ ദര്‍ശനം നടത്തിയ ശേഷം ചന്ദനക്കാവ് ഭഗവതി ക്ഷേത്രത്തിലും തുടര്‍ന്ന് തിരുനാവായയിലുമെത്തിക്കും. നവാമുകുന്ദ ക്ഷേത്രത്തിലെ ദര്‍ശനത്തിനു ശേഷം തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കും. 

ഇവിടെ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം വീണ്ടും ക്ഷേത്രദര്‍ശനം. തൃപ്രങ്ങോട്, ആലത്തിയൂര്‍, ഗരുഡന്‍കാവ് എന്നീ ക്ഷേത്രങ്ങളിലൊരിടത്തേക്കായിരിക്കും പോകുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് വീണ്ടും തിരുനാവായയിലെത്തും. ഇവിടെ വൈകിട്ട് നിളാ ആരതി കാണുന്നതിനാണ് വീണ്ടുമെത്തുന്നത്. നിളാ ആരതിക്കു ശേഷം ബസുകള്‍ അതതു സ്ഥലങ്ങളിലേക്കു മടങ്ങും. തിരുനാവായയിലെ സ്ഥിതികള്‍ അറിയാന്‍ ഇന്നലെ കോഴിക്കോട് റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, ബജറ്റ് സെല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെത്തിയിരുന്നു. 9188938531.