ബെംഗളൂരു : കൊല്ലൂർ മൂകാംബികാ ക്ഷേത്രം ഉൾപ്പെടെ കർണാടകത്തിലെ
പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇനി പ്രസാദം ഓൺലൈനായും ലഭിക്കും. മുസ്രായ്
(ദേവസ്വം) വകുപ്പ് തുടങ്ങിയ ഇ-പ്രസാദം പദ്ധതി വഴിയാണിത്.
csc.devalayas.com എന്ന വെബ്സൈറ്റിൽ കയറി ക്ഷേത്രം തിരഞ്ഞെടുത്ത്
പ്രസാദത്തിന് ഓർഡർ ചെയ്യാം.
ഇന്ത്യയിലെവിടെയും പ്രസാദം ഓർഡർ ചെയ്യുന്നവർക്ക് ലഭിക്കും. വിഭൂതി, കുങ്കുമം, പൂജിച്ച ചരട്, പ്രതിഷ്ഠയുടെ ചിത്രം പതിച്ച പതക്കം തുടങ്ങിയവയാണ് ഓൺലൈൻ വഴി ലഭിക്കുക.
100 രൂപമുതൽ 200 രൂപവരെ ഇതിന് ചെലവായി ഈടാക്കും.
ആദ്യഘട്ടത്തിൽ 14 ക്ഷേത്രങ്ങളിലാണ് പദ്ധതി നടപ്പാക്കിയത്. വിജയിച്ചാൽ മുസ്രായി വകുപ്പിലെ 400 ക്ഷേത്രങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് മുസ്രായ് വകുപ്പ് മന്ത്രി രാമലിംഗറെഡ്ഡി പറഞ്ഞു.
ഇ-ഗവേണൻസ് വകുപ്പിനു കീഴിലുള്ള കോമൺ സർവീസ് സെൻ്ററുകളുമായി ചേർന്നാണ്
പദ്ധതി നടപ്പാക്കുക.