ഗുരുവായൂരില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി രൂപ നല്‍കി മുകേഷ് അംബാനി

ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാര്‍ഗം തെക്കേ നടയിലെ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി.

author-image
Biju
New Update
mukesh

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനസൗഭാഗ്യം തേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി അദ്ദേഹം ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്കും കൈമാറി.

ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാര്‍ഗം തെക്കേ നടയിലെ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ പൊന്നാടയണിയിച്ചു.

പൊതു അവധി ദിനത്തില്‍ പ്രത്യേക ദര്‍ശന നിയന്ത്രണം ഉണ്ടായിരുന്നതിനാല്‍ 25 പേര്‍ക്കായി ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ക്ഷേത്രത്തില്‍ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രാര്‍ത്ഥിച്ചു. സോപാനപടിയില്‍ കാണിക്കയും അര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് പ്രസാദം ഏറ്റുവാങ്ങി. ഉപദേവന്മാരെയും തൊഴുത ശേഷം കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് ദേവസ്വം ചെയര്‍മാന്‍ കളഭം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങുന്ന പ്രസാദങ്ങള്‍ നല്‍കി. ദേവസ്വത്തിന്റെ ഉപഹാരമായി ഒരു ചുവര്‍ചിത്രവും സമ്മാനിച്ചു. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും, ആനകളുടെ പരിചരണത്തിനായി ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി. മനോജ് എന്നിവര്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചു. എന്ത് സഹായവും നല്‍കാം' എന്ന് മുകേഷ് അംബാനി ദേവസ്വം ചെയര്‍മാന് ഉറപ്പ് നല്‍കി. കൂടാതെ, ഗുജറാത്തില്‍ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വന്‍താര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിചരണം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി