ഒരു മൂർത്തിയുടെ രണ്ട് ഭാവങ്ങൾ മാത്രമാണ് ധർമ്മശാസ്താവും അയ്യപ്പനും. ധർമ്മശാസ്താ സങ്കല്പത്തിൽ പ്രഭ അല്ലെങ്കിൽ പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരും സത്യകൻ എന്ന പുത്രനും ശ്രീ അയ്യപ്പനുണ്ട്. അതായത് ഗൃഹസ്ഥാശ്രമി ഭാവമാണ് ധർമ്മശാസ്താവ്. എന്നാൽ ശബരിമല ശാസ്താ സങ്കല്പം ഗൃഹസ്ഥാശ്രമി അല്ല. ശബരിമല ശാസ്താ വിഗ്രഹത്തിൽ വിലയം പ്രാപിച്ച അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. പക്ഷേ അടിസ്ഥാനപരമായി അയ്യപ്പനും ശാസ്താവും ഒരേ മൂർത്തികളായതിനാൽ ശാസ്താ ക്ഷേത്രങ്ങളെ അയ്യപ്പക്ഷേത്രങ്ങൾ എന്നും പറയുന്നു. പന്തളം കൊട്ടാരവും ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യം അയ്യപ്പനെക്കുറിച്ചാണ്.
എല്ലാവിധ ലൗകിക സുഖങ്ങൾക്കും ആത്മീയ ഉയർച്ചയ്ക്കും അയ്യപ്പനെ പ്രാർത്ഥിക്കുന്നത് നല്ലതാണ്. നിത്യജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും കഷ്ടപ്പാടുകളും അയ്യപ്പപ്രാർത്ഥനയിലൂടെ പരിഹരിക്കാം. മന:സമാധാനവും അഭീഷ്ടസിദ്ധിയും പാപശാന്തിയുമാണ് ഫലങ്ങൾ. ശനിദോഷം കാരണം കഷ്ടപ്പെടുന്നവർക്ക് ദുരിതശാന്തിക്ക് അയ്യപ്പപ്രാർത്ഥനയും ശരണം വിളിയും ഏറ്റവും ഗുണകരമാണ്.
ഏത് ജപത്തിനും പ്രാർത്ഥനയ്ക്കും പൂർണ്ണ ഫലം ലഭിക്കാൻ വ്രതനിഷ്ഠയോടെ പ്രാർത്ഥിക്കേണ്ടത് അനിവാര്യമാണ്. അയ്യപ്പ മൂലമന്ത്രം, ശാസ്തൃ ഗായത്രി എന്നിവ ജപിക്കുന്നവർ വ്രതനിഷ്ഠ പാലിക്കുക തന്നെ വേണം. ശരണം വിളിക്കുന്നതിനും കീർത്തനങ്ങൾ ആലപിക്കുന്നതിനും വ്രതനിഷ്ഠ നിർബന്ധമില്ല. എന്നാൽ മണ്ഡല – മകര വിളക്ക് കാലത്തും മറ്റും ശബരിമല ദർശനത്തിന് പോകുന്നവർ വ്രതനിഷ്ഠ പാലിക്കണം. ഇക്കാലത്തെ അയ്യപ്പ പ്രാർത്ഥനകൾക്ക് അതിവേഗം ഫലം ലഭിക്കും.
എന്നും രാവിലെയും വൈകിട്ടും കുളിച്ച്, ശരണം വിളിച്ച് 108 തവണ വീതം രണ്ടുനേരവും അയ്യപ്പ മൂലമന്ത്രവും ശാസ്തൃ ഗായത്രിയും ജപിച്ചാൽ എല്ലാത്തരം ദുരിതങ്ങളും മാറി ജീവിതവിജയം ലഭിക്കും.
അയ്യപ്പമൂല മന്ത്രജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. കടുത്ത കഷ്ടപ്പാടുകൾ പോലും മാറും. 41 ദിവസം മുടങ്ങാതെ ഗൃഹത്തിൽ വച്ചും ക്ഷേത്രത്തിൽ നിന്നും ജപിക്കാം. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്.
മന്ത്ര ജപിക്കുമ്പോൾ വെളുത്ത വസ്ത്രമോ കറുത്ത വസ്ത്രമോ ധരിക്കാം. ജപം 41 ദിവസം എത്തുമ്പോഴേക്കും മാറ്റം അനുഭവിച്ചറിയാൻ കഴിയും. സ്ത്രീകൾക്കും പുരുഷന്മാർക്കും ജപിക്കാം. ജാതിയും മതവും ലിംഗഭേദവും ഇല്ലാത്ത ഭഗവാനാണ് കലിയുഗ വരദൻ. മണ്ഡല – മകരവിളക്ക് കാലത്ത് ഹരിഹരപുത്ര അഷ്ടോത്തര ജപം ഏതൊരു വിഷയത്തിലെയും തടസം അകറ്റുന്നതിനും ഇഷ്ടകാര്യ വിജയത്തിനും നല്ലതാണ്.
അയ്യപ്പ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്