സുധാകരന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് സുധാകരന്‍ നമ്പൂതിരി പൂജാകര്‍മങ്ങള്‍ നിര്‍വ്വഹിക്കും

author-image
Biju
New Update
guruvayoor

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം മൂര്‍ത്തിയേടത്തു മനയില്‍ സുധാകരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തില്‍ തന്നെ താമസിച്ച് സുധാകരന്‍ നമ്പൂതിരി പൂജാകര്‍മങ്ങള്‍ നിര്‍വ്വഹിക്കും.

ഇന്നലെ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നറുക്കെടുപ്പ്. രാവിലെ ക്ഷേത്രം തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ഭരണ സമിതി മുന്‍പാകെ നടന്ന അഭിമുഖത്തില്‍ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകള്‍ ശ്രീലകത്തിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ നിലവിലെ മേല്‍ശാന്തി കവപ്ര മാറത്ത് അച്യുതന്‍ നമ്പൂതിരിയാണ് വെള്ളിക്കുടത്തില്‍ നിന്നും സുധാകരന്‍ നമ്പൂതിരിയുടെ പേര് നറുക്കെടുത്തു.

ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ എസ് ബാലഗോപാല്‍, അഡ്മിനിസ്ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. 63 അപേക്ഷകരില്‍ 8 പേര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. നാലു പേര്‍ കൂടിക്കാഴ്ചയില്‍ അയോഗ്യരായി. 59 കാരനായ നിയുക്ത മേല്‍ശാന്തി പാലക്കാട് ശ്രീകൃഷ്ണപുരം പിലിമംഗലം സ്വദേശിയാണ്. എം എ, ബി എഡ് ബിരുദധാരിയാണ്. ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബര്‍ 30 ന് രാത്രി ചുമതലയേല്‍ക്കും.