ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ വാങ്ങാന്‍ ഒരുങ്ങിക്കൊള്ളു; ഇറക്കുമതി നികുതി ഒഴിവാക്കുന്നു

നിലവില്‍ ഹീറോ മോട്ടോര്‍ കോര്‍പറേഷനുമായി ചേര്‍ന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ബൈക്കുകള്‍ പുറത്തിറക്കുന്നത്. ലോകത്ത് ഹാര്‍ലി ഡേവിഡ്‌സണിന്റെ 440 സിസി എഞ്ചിനുള്ള ബൈക്കുകള്‍ നിര്‍മിക്കുന്ന ഓരോയൊരു കമ്പനിയാണ് ഹീറോ

author-image
Biju
New Update
HARLY3

മുംബൈ: അമേരിക്കന്‍ ഐക്കണിക് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വ്യാപാര കരാര്‍ നിലവില്‍ വന്നതോടെ യു.എസില്‍നിന്ന് ഇനി മുതല്‍ ഇറക്കുമതി നികുതിയില്ലാതെ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. 800 സിസിയില്‍ അധികം ശേഷിയു?ള്ള വില കൂടിയ ബൈക്കുകള്‍ക്ക് ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിരവധി കാലത്തെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

നിലവില്‍ ഹീറോ മോട്ടോര്‍ കോര്‍പറേഷനുമായി ചേര്‍ന്നാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ബൈക്കുകള്‍ പുറത്തിറക്കുന്നത്. ലോകത്ത് ഹാര്‍ലി ഡേവിഡ്‌സണിന്റെ 440 സിസി എഞ്ചിനുള്ള ബൈക്കുകള്‍ നിര്‍മിക്കുന്ന ഓരോയൊരു കമ്പനിയാണ് ഹീറോ. വ്യാപാര കരാറില്‍ ഇറക്കുമതി നികുതി പൂര്‍ണമായും ഒ?ഴിവാക്കിയത് ഹീറോ മോട്ടോറുമായുള്ള ബിസിനസുകളെ ബാധിക്കില്ലെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ 800-1600 സിസി എഞ്ചിനുകളുള്ള പൂര്‍ണമായും ഇറക്കുമതി ചെയ്ത 187 മോട്ടോര്‍സൈക്കിളുകള്‍ ഹാര്‍ലി-ഡേവിഡ്സണ്‍ വിറ്റിരുന്നു. 14.54 മുതല്‍ 45.75 ലക്ഷം രൂപ വരെയാണ് ഇവയുടെ വില.

ഇന്ത്യയുടെ നിരവധി ഉത്പന്നങ്ങള്‍ക്ക് യു.എസില്‍ നികുതി ഇളവ് ലഭിക്കുന്നുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയ ട്രംപ്, ഇന്ത്യയെ വളരെ ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ തവണ പ്രസിഡന്റ് പദവിയിലിരിക്കെ കണ്‍സര്‍വേറ്റിവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സി.പി.എ.സി) ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ഉയര്‍ന്ന താരിഫ് ചുമത്തുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പരാമര്‍ശം. ''നമ്മള്‍ ഇന്ത്യയില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ ഇറക്കുമതി ചെയ്യുമ്പോള്‍, അവര്‍ 100 ശതമാനം താരിഫ് ഈടാക്കുന്നു. ഇന്ത്യ യു.എസില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വില്‍ക്കുമ്പോള്‍, നമ്മള്‍ ഒരു ചാര്‍ജും ഈടാക്കുന്നില്ല'' എന്നാണ് അന്ന് ട്രംപ് പറഞ്ഞത്.

വ്യാപാര കരാറിന്റെ കരട് രൂപരേഖ പ്രകാരം യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 800 സിസി മുതല്‍ 1600 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് തീരുവ ഇളവ് നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് നിലവില്‍ 44 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇതില്‍ 40 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും നാല് ശതമാനം സാമൂഹിക ക്ഷേമ സര്‍ചാര്‍ജുമാണ്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ 5-20 ശതമാനം വരെ ഇന്ത്യ കുറച്ചിരുന്നു. എഞ്ചിന്‍ ശേഷിയും പൂര്‍ണമായും ഇറക്കുമതി ചെയ്തതാണോ അതോ പ്രാദേശികമായി അസംബിള്‍ ചെയ്തതാണോ എന്ന കാര്യം അടിസ്ഥാനമാക്കിയാണ് ഇളവ് നല്‍കിയത്. പ്രതിവര്‍ഷം 20 ദശലക്ഷം യൂനിറ്റ് ഇരുചക്ര വാഹനങ്ങള്‍ വിറ്റുപോകുന്ന ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് 110-250 സിസി എഞ്ചിനുകളുള്ള മോട്ടോര്‍സൈക്കിളുകളാണ്. അമേരിക്കക്കാരുടെ ആശങ്കകള്‍ ലഘൂകരിക്കുകയാണ് ഈ ഇളവ് ലക്ഷ്യമിടുന്നതെന്ന് അവന്റിയം അഡൈ്വസേഴ്സ് എല്‍.എല്‍.പിയുടെ മാനേജിങ് പാര്‍ട്ണര്‍ വി.ജി. രാമകൃഷ്ണന്‍ പറഞ്ഞു. കസ്റ്റംസ് തീരുവ പിന്‍വലിച്ചത് ഹാര്‍ലിയുടെ ഉയര്‍ന്ന വിലയുള്ള ബൈക്കുകള്‍ക്ക് മാത്രമേ ഗുണം ചെയ്യൂവെന്നും അദ്ദേഹം വ്യക്തമാക്കി.