കൊച്ചി: കേരളത്തിൽ നിന്നും കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുമാണ് സർവീസുകൾ. സമ്മർ ഷെഡ്യൂളിന്റെ ഭാഗമായാണ് കേരളത്തിൽ നിന്നും കൂടുതൽ ആഭ്യന്തര-വിദേശ സർവീസുകൾ നടത്താൻ എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നത്. സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓരോമാസവും മൂന്ന് പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് കൂട്ടിച്ചേർക്കുക. എയർ ഇന്ത്യ എക്സ്പ്രസാണ് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നത്.
കൊച്ചി വിമാനത്താവളത്തിൽനിന്നും ആഴ്ചതോറുമുള്ള സർവീസുകളുടെ എണ്ണം 93-ൽ നിന്ന് 104 ആക്കി ഉയർത്തിയിട്ടുണ്ട്. ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകളും ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചു.
അതേസമയം, കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ആഴ്ചതോറുമുള്ള സർവീസുകളുടെ എണ്ണം 77-ൽ നിന്ന് 87 ആക്കി ഉയർത്തി. കണ്ണൂരിൽ നിന്നും 12 അധിക സർവീസുകളാണ് നടത്തുന്നത്. ഷാർജ, അബുദാബി, റാസൽ ഖൈമ, ബെംഗളൂരു എന്നിവയാണ് പുതിയ റൂട്ടുകൾ.
തിരുവനന്തപുരത്തുനിന്നുള്ള വിമാന സർവീസുകളുടെ എണ്ണം 35 എന്നത് 63 ആയി ഉയർന്നു. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടി.