ബൈജു രവീന്ദ്രന് വീണ്ടും കുരുക്ക്, 100 കോടി ഡോളറിലധികം പിഴ ചുമത്തി യു.എസ് കോടതി

ബൈജൂസിന്റെ 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ കൈകാര്യം ചെയ്യാന്‍ 2021-ല്‍ ഡെലവെയറില്‍ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആല്‍ഫയുമായി ബന്ധപ്പെട്ടതാണ് കേസ്.

author-image
Biju
New Update
hjewjab

ന്യൂയോര്‍ക്ക്: ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 1.07 ബില്യണിലധികം ഡോളര്‍ പിഴ ചുമത്തി യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി. കമ്പനിയുടെ യുഎസ് ഫിനാന്‍സിംഗ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് രവീന്ദ്രന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിഫോള്‍ട്ട് വിധി. ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനും കോടതിക്ക് മുന്നില്‍ ഹാജരാകുന്നതിനും അദ്ദേഹം ആവര്‍ത്തിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ബൈജൂസിന്റെ 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ കൈകാര്യം ചെയ്യാന്‍ 2021-ല്‍ ഡെലവെയറില്‍ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആല്‍ഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തില്‍ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രന്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേര്‍ഷന്‍, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.

കൂടാതെ, കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് മാറ്റിയ 533 മില്യണ്‍ ഡോളര്‍ ഉള്‍പ്പെടെയുള്ള ആല്‍ഫ ഫണ്ടുകളുടെ മുഴുവന്‍ കണക്കുകളും നല്‍കാനും കോടതി ബൈജു രവീന്ദ്രന് നിര്‍ദ്ദേശം നല്‍കി. ഈ പണം കണ്ടെത്താന്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകള്‍ കൊണ്ട് സാധിച്ചിട്ടില്ലാത്തതിനാലാണ് ഈ നിര്‍ദ്ദേശം. എങ്കിലും, കോടതി വിധിച്ച ഈ തുക ഉടന്‍ തന്നെ നല്‍കേണ്ടതില്ല. ഈ വിധി പ്രാബല്യത്തില്‍ വരുത്തുന്നതിനായി, രവീന്ദ്രന് ആസ്തിയുള്ള അധികാരപരിധികളില്‍ കടം നല്‍കിയവര്‍ പ്രാദേശിക കോടതികളിലൂടെ നിയമനടപടികള്‍ ആരംഭിക്കേണ്ടതുണ്ട്.