ഇന്ത്യയിലെ 102 ഇന്ത്യന്‍ സമുദ്രോല്‍പന്ന കമ്പനികള്‍ക്ക് യൂറോപ്പില്‍ വന്‍ ഡിമാന്റ്

യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി. 2023-24ല്‍ 110 കോടി ഡോളറിന്റെ സമുദ്രോല്‍പന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് നടത്തിയത്

author-image
Biju
New Update
fish

ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള 102 കമ്പനികളെ കൂടി സമുദ്രോല്‍പന്ന കയറ്റുമതിയുടെ പട്ടികയില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടുത്തി. ഇതോടെ, യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള ആകെ കമ്പനികളുടെ എണ്ണം 604 ആയി. 2023-24ല്‍ 110 കോടി ഡോളറിന്റെ സമുദ്രോല്‍പന്ന കയറ്റുമതിയാണ് ഇന്ത്യ യൂറോപ്യന്‍ യൂണിയനിലേക്ക് നടത്തിയത്.

കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി ലഭിച്ചതോടെ നടപ്പുവര്‍ഷത്തെ കയറ്റുമതിയില്‍ 20% വര്‍ധന പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ സമുദ്രോല്‍പന്ന വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി ട്രംപ് 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഏറക്കുറെ നിലച്ചമട്ടാണ്. 

ഇതോടെ കൂടുതല്‍ കമ്പനികള്‍ക്ക് കയറ്റുമതി അനുമതി നല്‍കിയ യൂറോപ്യന്‍ യൂണിയന്റെ നടപടി വലിയ ആശ്വാസമാകുമെന്ന് കേരളം ആസ്ഥാനമായ പ്രമുഖ സമുദ്രോല്‍പന്ന കമ്പനിയായ കിങ്‌സ് ഇന്‍ഫ്രയുടെ സിഎഫ്ഒ ലാല്‍ബര്‍ട്ട് ചെറിയാന്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വിപണി വളര്‍ത്താന്‍ ഇന്ത്യന്‍ സമുദ്രോല്‍പന്ന മേഖലയ്ക്ക് കഴിയും.

യുഎസിലേക്കുള്ള മൊത്തം സമുദ്രോല്‍പന്ന കയറ്റുമതിയില്‍ ഭൂരിഭാഗവും ചെമ്മീന്‍ ആയിരുന്നു. നിലവില്‍ അനുമതി ലഭിച്ച 102 കമ്പനികളില്‍ മുന്തിയപങ്കും ശ്രദ്ധിക്കുന്നതും ചെമ്മീന്‍ കയറ്റുമതിയിലാണ്. യൂറോപ്പിലേക്ക് ചെമ്മീന്‍ കയറ്റുമതി വര്‍ധിപ്പിക്കാനും ട്രംപിന്റെ കനത്ത താരിഫ് മൂലമേറ്റ ആഘാതത്തില്‍നിന്ന് ചെറുതെങ്കിലും ആശ്വാസം നേടാനും ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ ഉള്‍പ്പെടെ സംബന്ധിച്ച്, കഴിഞ്ഞ ദിവസങ്ങളിലായി യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായി നിരവധി യോഗങ്ങള്‍ ന്യൂഡല്‍ഹിയില്‍ നടന്നിരുന്നു. കൂടുതല്‍ കമ്പനികള്‍ക്ക് കയറ്റുമതി അനുമതി ലഭിച്ചത് തൊഴിലവസരങ്ങളും വിദഗേശനാണയ വരുമാനവും ഉയര്‍ത്താന്‍ സഹായിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രതികരിച്ചു. ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രോല്‍പന്ന കയറ്റുമതിയില്‍ കേരളത്തിനും നിര്‍ണായക സ്ഥാനമുണ്ടെന്നിരിക്കേ, യൂറോപ്യന്‍ യൂണിയനില്‍ കൂടുതല്‍ വിപണി കിട്ടുന്നത് കേരളത്തിലും വലിയ നേട്ടമാകും.

യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാര്‍ സാധ്യമാക്കാനുള്ള ഒരുക്കത്തിലുമാണ് ഇന്ത്യ. 2024-25ലെ കണക്കുപ്രകാരം 136.5 ബില്യന്‍ ഡോളറിന്റെ വ്യാപാരവുമായി, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമാണ് യൂറോപ്യന്‍ യൂണിയന്‍. ഇതില്‍ 75.9 ബില്യന്‍ ഡോളറും ഇന്ത്യയുടെ കയറ്റുമതിയാണ്. 60.7 ബില്യന്‍ ഡോളര്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇറക്കുമതിയും.