ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയം രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍

വിവിധ ഉറവിടങ്ങളില്‍നിന്ന് ഊര്‍ജം ഇറക്കുമതി ചെയ്യുന്നത് ആഗോള ഊര്‍ജ വിപണിയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. ഊര്‍ജ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്ഥിരമായ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കാന്‍ ഇന്ത്യയും മറ്റ് പല രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു

author-image
Biju
New Update
tmp

നൂഡല്‍ഹി: ഇന്ത്യയുടെ എണ്ണ ഇറക്കുമതി നയം രാജ്യതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഒരു രാജ്യത്തെ മാത്രം ആശ്രയിക്കില്ലെന്നും പെട്രോളിയം കമ്പനികളാണ് വിപണി സാഹചര്യങ്ങള്‍, ലഭ്യത, വില, അപകടസാധ്യത എന്നിവ പരിഗണിച്ച് യഥാര്‍ഥ വാങ്ങലുകള്‍ നടത്തുന്നതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. 

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ അമേരിക്കയ്ക്ക് വാക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.'എന്തായാലും, സര്‍ക്കാരായാലും നമ്മുടെ ബിസിനസ്സായാലും, നമ്മുടെ തിരഞ്ഞെടുപ്പുകളില്‍ രാജ്യതാല്‍പര്യങ്ങള്‍ തന്നെയായിരിക്കും പ്രധാന ഘടകം'- വിക്രം മിശ്രി മാധ്യമങ്ങളോട് പറഞ്ഞു. ഇറക്കുമതി നയത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് മാത്രമേ പ്രതികരിക്കാന്‍ കഴിയൂ എന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു.

എണ്ണക്കമ്പനികള്‍ ലഭ്യത, അപകടസാധ്യത, ചെലവ് എന്നിവ വിലയിരുത്തുന്നു. അവര്‍ക്ക് സ്വന്തം ഉത്തരവാദിത്തങ്ങളും വിപണിയില്‍ ചില കടമകളും ഉണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്ക് ശരിയായ വിലയ്ക്ക് ആവശ്യമായ ഊര്‍ജം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും വിക്രം മിശ്രി പറഞ്ഞു.

'ഇന്ത്യയുടെ ഊര്‍ജ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ ആവശ്യമായ ലഭ്യത, ന്യായമായ വില, വിശ്വസനീയമായ വിതരണം എന്നിവയാണ്. ഞങ്ങള്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നു. ഒരു ഉറവിടത്തെ മാത്രം ആശ്രയിക്കുന്നില്ല, അങ്ങനെയാകാനും ഉദ്ദേശിക്കുന്നില്ല'.

വിവിധ ഉറവിടങ്ങളില്‍നിന്ന് ഊര്‍ജം ഇറക്കുമതി ചെയ്യുന്നത് ആഗോള ഊര്‍ജ വിപണിയെ സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. ഊര്‍ജ വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്ഥിരമായ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കാന്‍ ഇന്ത്യയും മറ്റ് പല രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വൈവിധ്യമാര്‍ന്ന വിതരണ ഉറവിടങ്ങള്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് കുറഞ്ഞുവരികയാണ്. ഡിസംബറില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 15 ശതമാനം കുറഞ്ഞ് 2.7 ബില്യണ്‍ ഡോളറായി. സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി 60 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ ഡോളറിലെത്തി. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 31 ശതമാനം വര്‍ധിച്ച് 569 മില്യണ്‍ ഡോളറായി.