സൊമാറ്റോ സിഇഒയുടെ വേറിട്ട റിക്രൂട്ട്‌മെന്റ് നീക്കം ശ്രദ്ധ നേടുന്നു

ഇമെയിലുകളുടെ ബാഹുല്യം കാരണം പലതും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ സാധ്യതയുള്ളതിനാല്‍, തനിക്ക് നേരിട്ട് വാട്‌സ്ആപ്പ് സന്ദേശം അയക്കാന്‍ ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ദീപിന്ദര്‍ ഗോയല്‍.

author-image
Biju
New Update
ZOMATO

മുംബൈ: സൊമാറ്റോയില്‍ (Zomato) നിന്ന് ഒരിക്കല്‍ ജോലി ഉപേക്ഷിച്ചു പോയ മുന്‍ ജീവനക്കാരെ തിരികെ വിളിച്ചുകൊണ്ടുള്ള സിഇഒ ദീപിന്ദര്‍ ഗോയലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമായതോടെ ഇ-മെയിലുകളുടെ പ്രവാഹം. 'വീണ്ടും ഒന്നിക്കാം' (Let's build together again) എന്ന ആഹ്വാനവുമായി പങ്കുവെച്ച കുറിപ്പിന് പിന്നാലെ ഏകദേശം 8,000 ഇമെയിലുകളാണ് ജോലി ആവശ്യപ്പെട്ട് അദ്ദേഹത്തിന് ലഭിച്ചത്.

സൊമാറ്റോയുടെ വളര്‍ച്ചയില്‍ പങ്കാളികളായിരുന്ന, എന്നാല്‍ വിവിധ കാരണങ്ങളാല്‍ രാജിവെച്ചുപോയ മുന്‍ ജീവനക്കാരെ (Alumni) ലക്ഷ്യമിട്ടായിരുന്നു എക്സ് പോസ്റ്റ്. ഇമെയിലുകളുടെ ബാഹുല്യം കാരണം പലതും ശ്രദ്ധിക്കപ്പെടാതെ പോകാന്‍ സാധ്യതയുള്ളതിനാല്‍, തനിക്ക് നേരിട്ട് വാട്‌സ്ആപ്പ് സന്ദേശം അയക്കാന്‍ ഉദ്യോഗാര്‍ത്ഥികളോട് നിര്‍ദേശിച്ചിരിക്കുകയാണ് ദീപിന്ദര്‍ ഗോയല്‍.

''എക്സില്‍ (X) പോസ്റ്റ് ഇട്ടതിന് പിന്നാലെ 8,000-ല്‍ അധികം ഇമെയിലുകള്‍ ലഭിച്ചു. നിങ്ങളില്‍ പലരെയും എനിക്ക് മിസ് ചെയ്യുന്നുണ്ട്. നമുക്ക് വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാം' എന്നും ഗോയല്‍ കുറിച്ചു.

മികച്ച ടാലന്റുകളെ തിരികെ എത്തിക്കുന്നതിലൂടെ കമ്പനിയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും സൊമാറ്റോയുടെ സംസ്‌കാരം (Work Culture) നന്നായി അറിയാവുന്നവരെ തന്നെ പ്രധാന തസ്തികകളില്‍ നിയമിക്കാനുമാണ് ഈ നീക്കത്തിലൂടെ കമ്പനി ഉദ്ദേശിക്കുന്നത്.

പരമ്പരാഗതമായ എച്ച്ആര്‍ (HR) രീതികളില്‍ നിന്ന് മാറി സിഇഒ നേരിട്ട് ഉദ്യോഗാര്‍ത്ഥികളുമായി സംവദിക്കുന്നത് വിപണിയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മുന്‍പ് സൊമാറ്റോയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ പരിശീലനത്തിനുള്ള സമയവും ചിലവും ലാഭിക്കാമെന്നതും കമ്പനിയുടെ കണക്കുകൂട്ടലാണ്.