/kalakaumudi/media/media_files/2024/10/21/h3KeVXL8n3yr8lotWMF0.jpg)
ന്യൂഡൽഹി: ഇന്ത്യയിലെ നികുതിദായകരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. ആദായനികുതി നൽകുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടു. കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സി.ബി.ഡി.ടി.) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഒരു സാമ്പത്തിക വർഷം വരുമാന സ്രോതസ്സിൽ നികുതി ഈടാക്കുകയോ നികുതി റിട്ടേൺ സമർപ്പിക്കുകയോ ചെയ്യുന്നവരെയാണ് ആദായനികുതിദായകരായി കണക്കാക്കുന്നത്.
2023-24 കണക്കെടുപ്പുവർഷം 10.41 കോടി പേരാണ് ഈ വിഭാഗത്തിലുൾപ്പെട്ടത്. 2013-14-ൽ ഇത് 5.26 കോടിയായിരുന്നു. പത്തുവർഷംകൊണ്ട് നികുതിദായകരുടെ എണ്ണം ഏതാണ്ട് ഇരട്ടിയായി.
സാമ്പത്തിക ഇടപാടുകൾ ഔദ്യോഗിക രൂപത്തിലേക്കു മാറുന്നതും ഡേറ്റ മൈനിങ്, വിവര വിശകലനം പോലുള്ള നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് നികുതിപിരിവ് ഊർജിതമാക്കാൻ വകുപ്പ് നടത്തുന്ന ശ്രമങ്ങളും നികുതിദായകരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.
നികുതിദായകരുടെ എണ്ണത്തിൽ കോവിഡ് കാലത്ത് പത്തുശതമാനം വർധനയുണ്ടായിരുന്നു. രണ്ടുവർഷത്തിനിടെ 17 മുതൽ 20 ശതമാനം വരെയാണ് വളർച്ച. നികുതിദായകർക്കൊപ്പം റിട്ടേണുകളിലും വർധന പ്രകടമാണ്. 2013-14 സാമ്പത്തികവർഷം 3.31 കോടി റിട്ടേണുകളായിരുന്നു സമർപ്പിക്കപ്പെട്ടത്. 2023-24 വർഷമിത് 8.09 കോടിയായി. 144 ശതമാനം വരെയാണ് വർധന.