/kalakaumudi/media/media_files/2026/02/07/modi-and-trump-2026-02-07-08-26-01.jpg)
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥത്തിലേക്ക്. കരാറില്‍ ഒപ്പുവെച്ചത് സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു. റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കി. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ പരമാവധി നികുതി 18 ശതമാനമാക്കിയാണ് കുറച്ചത്.
അമേരിക്കയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് തീരുവ ഒഴിവാക്കും അമേരിക്കയില്‍ നിന്നുള്ള ധാന്യങ്ങളും പഴങ്ങളും ഉള്‍പ്പെടെ കാര്‍ഷിക വിഭവങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിനും നികുതി ഇളവുണ്ടാകും. അഞ്ചുവര്‍ഷത്തിനുള്ളില്‍ 50000 കോടി ഡോളറിന്റെ സാധനങ്ങള്‍ അമേരിക്ക ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. കാര്‍ഷിക, ക്ഷീര മേഖലകളില്‍ നിയന്ത്രിത ഇളവാണ് വരുത്തിയിരിക്കുന്നത്. ചില അമേരിക്കന്‍ വിളകള്‍ക്ക് തീരുവ കുറയ്ക്കും.
മണിച്ചോളം, സോയബീന്‍ എണ്ണ, പിസ്ത, കശുവണ്ടി, ബദാം, പഴങ്ങള്‍ എന്നിവയ്ക്ക് ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. ഇന്ത്യന്‍ അരി ഇറക്കുമതിക്ക് മുന്‍ഗണന നല്‍കുമെന്ന് യുഎസ് സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം, കരാര്‍ ഇന്ത്യയുടെ ക്ഷീര മേഖലയ്ക്ക് സംരക്ഷണമുണ്ടാകും. ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപഴം എന്നിവയ്ക്ക് ഇന്ത്യ നികുതി ഇളവ് നല്‍കില്ല.തേയിലയ്ക്കും ഇന്ത്യ തീരുവ കുറയ്ക്കില്ല, മാങ്ങ ഇറക്കുമതിക്കും നിയന്ത്രണം തുടരും. ഇന്ത്യ മസാലകള്‍ക്കും ഉള്ളിക്കും ഉരുളക്കിഴങ്ങിനും പൂര്‍ണ സംരക്ഷണം ഉണ്ടാകും. ഇവ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം തുടരും.
അമേരിക്കന്‍ മദ്യത്തിന് ഇന്ത്യ തീരുവ കുറയ്ക്കുമെന്നും പ്രസ്താവനയിലുണ്ട്. ഇന്ത്യയില്‍ നിന്ന് റബ്ബര്‍, പ്ലാസ്റ്റിക്, തുണിത്തരങ്ങള്‍, തുകല്‍, ചെരുപ്പ്, മരുന്നുകള്‍, വിമാനഭാഗങ്ങള്‍, വാഹന സ്‌പെയര്‍ പാര്‍ട്‌സ് തുടങ്ങിയവ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിലും ഇളവുണ്ടാകും. ഇന്ത്യയും അമേരിക്കയും കരാറിലെത്തിയെന്നും ഇന്ത്യയ്ക്കുള്ള നികുതി 18 ശതമാനമാക്കി കുറച്ചെന്നും നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അതേസമയം, ഇരുരാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ റഷ്യന്‍ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന കാര്യമടക്കം പരാമര്‍ശിച്ചിട്ടില്ല. അതേസമയം, ഇന്ത്യയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ ഉത്തരവില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
