ഇന്ത്യന്‍ മഹാസമുദ്രത്തിലെ രണ്ടാമത്തെ ധാതു പര്യവേക്ഷണ കരാര്‍ നേടി ഇന്ത്യ

2024-ല്‍ ഇന്ത്യ ഐഎസ്എയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിലയിരുത്തല്‍ പ്രക്രിയയ്ക്ക് ശേഷം, കഴിഞ്ഞ ആഴ്ച ഐഎസ്എ കാള്‍സ്‌ബെര്‍ഗ് റിഡ്ജിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇന്ത്യക്ക് അനുവദിക്കുകയായിരുന്നു.

author-image
Biju
New Update
ocan

ന്യൂഡല്‍ഹി:അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി അതോറിറ്റിയുമായി (ISA) പോളിമെറ്റാലിക് സള്‍ഫൈഡുകള്‍ (PMS) പര്യവേക്ഷണം ചെയ്യുന്നതിനായി കാള്‍സ്‌ബെര്‍ഗ് റിഡ്ജില്‍ (Carlsberg Ridge) പ്രത്യേക അവകാശം നല്‍കുന്ന കരാറില്‍ ഇന്ത്യ കഴിഞ്ഞ ആഴ്ച ഒപ്പുവച്ചു.

ഇതോടെ പിഎംഎസ് പര്യവേക്ഷണത്തിനായി ഐഎസ്എ യുമായി രണ്ട് കരാറുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി. പിഎംഎസ് പര്യവേക്ഷണത്തിനായി അന്താരാഷ്ട്ര കടല്‍ത്തട്ടില്‍ ഏറ്റവും കൂടുതല്‍ വിസ്തൃതിയില്‍ സ്ഥലം അനുവദിക്കപ്പെട്ടതും ഇപ്പോള്‍ ഇന്ത്യയ്ക്കാണ്. ഇത് തന്ത്രപരമായി പ്രാധാന്യമുള്ള ഒരു ശാസ്ത്രീയ നേട്ടം കൂടിയായി മാറി.

ഗോവ ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച്  അടുത്ത വര്‍ഷം പിഎംഎസ് പര്യവേക്ഷണം നടത്തും. ലൈസന്‍സ് ലഭിച്ച പ്രദേശത്തെ ഭൗമശാസ്ത്രപരവും ജലമാപനപരവുമായ സര്‍വേകളോടെയാണ് തുടക്കം.

2024-ല്‍ ഇന്ത്യ ഐഎസ്എയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിലയിരുത്തല്‍ പ്രക്രിയയ്ക്ക് ശേഷം, കഴിഞ്ഞ ആഴ്ച ഐഎസ്എ  കാള്‍സ്‌ബെര്‍ഗ് റിഡ്ജിലെ 10,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇന്ത്യക്ക് അനുവദിക്കുകയായിരുന്നു.

എന്താണ് പോളിമെറ്റാലിക് സള്‍ഫൈഡുകള്‍, എന്തുകൊണ്ട് ഇത് ഇന്ത്യയ്ക്ക് പ്രധാനമാണ്?

പോളിമെറ്റാലിക് സള്‍ഫൈഡുകള്‍ (PMS) എന്നത് കടല്‍ത്തട്ടില്‍ കാണപ്പെടുന്ന നിക്ഷേപങ്ങളാണ്. ചെമ്പ്, സിങ്ക്, ലെഡ്, സ്വര്‍ണം, വെള്ളി തുടങ്ങിയ തന്ത്രപരവും നിര്‍ണായകവുമായ ലോഹങ്ങളും അതോടൊപ്പം അപൂര്‍വവും വിലയേറിയതുമായ മൂലകങ്ങളുടെ അംശങ്ങളും ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഈ ധാതുക്കള്‍ അടങ്ങിയ കരയിലെ വിഭവങ്ങള്‍ ഇന്ത്യയില്‍ വളരെ പരിമിതമാണ്. അതിനാല്‍, ആഴക്കടലിലെ പിഎംഎസ് പര്യവേക്ഷണം ഇന്ത്യയുടെ വിഭവ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഈ ലോഹങ്ങള്‍ ഉയര്‍ന്ന സാങ്കേതികവിദ്യകള്‍, പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍, ഹരിത സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് അത്യന്താപേക്ഷിതമാണ്.

സാധാരണയായി, കടല്‍ത്തട്ടിലെ ഹോട്ട് സ്പ്രിംഗുകള്‍ പോലെയുള്ള ജലോഷ്മള വെന്റുകള്‍ക്ക് സമീപമാണ് പിഎംഎസ് നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്. കടല്‍ത്തട്ടില്‍ വിള്ളലുകളുണ്ട്. ഈ വിള്ളലുകളിലൂടെ തണുത്ത കടല്‍വെള്ളം ഭൂമിയുടെ പുറന്തോടിനടിയിലെ മാഗ്മയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും, തിളച്ച വെള്ളത്തിന്റെ പ്രവാഹമായി പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. ധാതുക്കള്‍ ധാരാളമായി അടങ്ങിയ ഈ വെള്ളം കടല്‍ത്തട്ടില്‍ ഖരരൂപത്തില്‍ നിക്ഷേപിക്കപ്പെടുന്നു.

ഇന്ത്യയുടെ മുന്‍ പിഎംഎസ് പര്യവേക്ഷണങ്ങള്‍

2016-ല്‍ ഐഎസ്എയുമായി കരാര്‍ ഒപ്പിട്ട ശേഷം,എന്‍സിപിഒആര്‍ മധ്യ-തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റിഡ്ജുകളില്‍ പര്യവേക്ഷണ സര്‍വേകള്‍ നടത്തിവരുന്നു. ഇതിലൂടെ, പിഎംഎസ് പര്യവേക്ഷണത്തിനായുള്ള വൈദഗ്ധ്യവും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും ഈ സ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഡീപ് ഓഷന്‍ മിഷന്‍ പദ്ധതി ഈ പ്രക്രീയയ്ക്ക് വേഗം കൂട്ടുകയും ചെയ്തു. പുതിയ ആഴക്കടല്‍ കപ്പലുകളും ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ് പോലുള്ള നൂതന ഉപകരണങ്ങളും ഇതിന്റെ ഭാഗമായി സ്വന്തമാക്കി. അഭിമാനകരമായ സമുദ്രയാന്‍ മിഷന്റെ ഭാഗമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ആഴക്കടല്‍ പേടകമായ മത്സ്യ ഇന്ത്യയുടെ ആഴക്കടല്‍ ധാതു പര്യവേക്ഷണ ശേഷിക്ക് കൂടുതല്‍ ഉത്തേജനം നല്‍കും.

എന്‍സിപിഒആറിന്റെ പദ്ധതി മൂന്ന് ഘട്ടങ്ങളായാണ്:

ഒന്നാം ഘട്ടം: കപ്പലില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ ഉപയോഗിച്ച് റിസര്‍ച്ച് സര്‍വേകള്‍ നടത്തുകയും പിഎംഎസ്  ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും ചെയ്യുക.

രണ്ടാം ഘട്ടം: ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍സ്, റിമോര്‍ട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍സ് പോലുള്ള നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് കടല്‍ത്തട്ടിനോട് അടുത്തുള്ള സര്‍വേകള്‍ നടത്തുകയും പിഎംഎസിന്റെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുക.

മൂന്നാം ഘട്ടം: കണ്ടെത്തിയ പിഎംഎസ് നിക്ഷേപങ്ങളുടെ വിഭവ മൂല്യനിര്‍ണയം നടത്തുക.

കാള്‍സ്‌ബെര്‍ഗ് റിഡ്ജിന്റെ പ്രാധാന്യം്?

ഇന്ത്യന്‍ പ്ലേറ്റിനും സോമാലി പ്ലേറ്റിനും ഇടയിലുള്ള സമുദ്രോപരിതലത്തിലെ വികാസം മൂലം രൂപപ്പെട്ട ഇന്ത്യന്‍ മഹാസമുദ്രത്തിലെ മധ്യ-സമുദ്ര റിഡ്ജ് സിസ്റ്റത്തിന്റെ ഒരു പ്രധാന ഭാഗമാണ് കാള്‍സ്‌ബെര്‍ഗ് റിഡ്ജ്. ഏകദേശം 40 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പ്രധാന പ്ലേറ്റ് പുനഃസംഘടനയ്ക്ക് ശേഷമാണ് കാള്‍സ്‌ബെര്‍ഗ് റിഡ്ജ് തുറന്നുതുടങ്ങിയതെന്നും അതിന്റെ ശരാശരി വികാസ നിരക്ക് പ്രതിവര്‍ഷം 2.4 മുതല്‍ 3.3 സെന്റീമീറ്റര്‍ വരെയാണെന്നും കണക്കാക്കപ്പെടുന്നു. ഈ റിഡ്ജിന് പരുപരുത്ത ഭൂപ്രകൃതിയും മധ്യത്തിലുള്ള ഒരു താഴ്വരയുമുണ്ട്, ഇത് സാവധാനം വികസിക്കുന്ന റിഡ്ജുകളുടെ പ്രത്യേകതകളാണ്.

പിഎംഎസ് നിക്ഷേപങ്ങളുടെ സാധ്യതയുള്ള സ്ഥലങ്ങളായ ജലോഷ്മള വെന്റ് സംവിധാനങ്ങള്‍ ഈ റിഡ്ജില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യ ഈ സംവിധാനങ്ങളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. തന്ത്രപരമായി, കാള്‍സ്‌ബെര്‍ഗ് റിഡ്ജ് ഇന്ത്യയോട് വളരെ അടുത്താണ് (ഏകദേശം 2° വടക്ക്) സ്ഥിതിചെയ്യുന്നത് എന്നതുകൊണ്ട് ഇതിന് പ്രത്യേക പ്രാധാന്യമുണ്ട്. മധ്യ-തെക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ റിഡ്ജുകള്‍ (ഏകദേശം 26° തെക്ക്) ഇന്ത്യയില്‍ നിന്ന് വളരെ അകലെയാണ്.

പിഎംഎസ് പര്യവേക്ഷണം മറ്റ് സമുദ്രാന്തര്‍ ധാതു പര്യവേക്ഷണങ്ങളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

മറ്റ് ആഴക്കടല്‍ ധാതു പര്യവേക്ഷണങ്ങളെ അപേക്ഷിച്ച് പിഎംഎസ് പര്യവേക്ഷണം സാങ്കേതികമായി കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. പിഎംഎസ് നിക്ഷേപങ്ങള്‍ മധ്യ-സമുദ്ര റിഡ്ജുകളിലെ ജലോഷ്മള വെന്റ് സംവിധാനങ്ങള്‍ക്ക് സമീപമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ കടല്‍ത്തട്ട് കടുപ്പമേറിയതും സങ്കീര്‍ണ്ണവും 2,000-5,000 മീറ്റര്‍ വരെ ആഴത്തിലുള്ളതുമായ പാറക്കെട്ടുകളുള്ള പ്രദേശങ്ങളാണ്. സാധാരണയായി, ഇത് ലോകത്തിലെ തന്നെ ഏറ്റവും വിദൂരമായ ചില പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

അതിനാല്‍, കൃത്യമായ സ്ഥാനനിര്‍ണ്ണയവും ആശയവിനിമയ സംവിധാനങ്ങളുമുള്ള ആഴക്കടല്‍ കപ്പലുകള്‍ ആവശ്യമുള്ള പിഎംഎസ് സര്‍വേ പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്.

പിഎംഎസ് പര്യവേക്ഷണത്തിന് മറൈന്‍ ജിയോളജി, ജിയോഫിസിക്‌സ്, ഓഷ്യാനോഗ്രാഫി, ബയോളജി, ആഴക്കടല്‍ സാങ്കേതികവിദ്യ എന്നിവയില്‍ വൈദഗ്ധ്യമുള്ള ഒരു ബഹുമുഖ ടീം ആവശ്യമാണ്. കപ്പലില്‍ ഘടിപ്പിച്ച ഭൗമശാസ്ത്രപരവും ജലമാപനപരവുമായ സര്‍വേ സംവിധാനങ്ങള്‍,എയുവികള്‍, ആര്‍ഒവികള്‍ എന്നിവയാണ് പ്രധാന ഉപകരണങ്ങള്‍. ധാതുക്കളുടെ ഘടന കൃത്യമായി കണ്ടെത്താന്‍ നൂതനമായ സാമ്പിള്‍ ഉപകരണങ്ങളും വിശകലന ഉപകരണങ്ങളും ആവശ്യമാണ്.

ധാതു പര്യവേക്ഷണത്തിനായി ഐഎസ്എ എങ്ങനെയാണ് സ്ഥലം അനുവദിക്കുന്നത്?

ഐഎസ്എ ഒരു സ്വയംഭരണാധികാരമുള്ള അന്താരാഷ്ട്ര സ്ഥാപനമാണ്. ഐക്യരാഷ്ട്രസഭയുടെ കടല്‍ നിയമ കണ്‍വെന്‍ഷന്‍ ചട്ടക്കൂടിന് കീഴില്‍ അന്താരാഷ്ട്ര സമുദ്രഭാഗങ്ങളില്‍ ധാതു പര്യവേക്ഷണത്തിനായി ഇത് സൈറ്റുകള്‍ അനുവദിക്കുന്നു. ഒരു രാജ്യം അതിന്റെ സര്‍ക്കാര്‍ മുഖേനയോ, പൊതുമേഖലാ സ്ഥാപനം മുഖേനയോ, സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനം മുഖേനയോ ഐഎസ്എയ്ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.

ഈ അപേക്ഷയില്‍ നിര്‍ദ്ദിഷ്ട പര്യവേക്ഷണ പ്രദേശം, വിശദമായ വര്‍ക്ക് പ്ലാന്‍, പാരിസ്ഥിതിക ബേസ്ലൈന്‍ പഠനങ്ങള്‍, സാമ്പത്തിക/സാങ്കേതിക ശേഷി രേഖകള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഐഎസ്എയുടെ ലീഗല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കമ്മീഷന്‍  ആണ് അപേക്ഷ പാലിക്കേണ്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നത്. എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെങ്കില്‍, അന്തിമ അംഗീകാരത്തിനായി ഇത് ഐഎസ്എ കൗണ്‍സിലിന് ശുപാര്‍ശ ചെയ്യുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ ധാതു പര്യവേക്ഷണ സ്ഥലങ്ങള്‍ നേടാന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ടോ?

ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ബ്ലൂ ഇക്കണോമി സംരംഭങ്ങളുടെ ഭാഗമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൂടുതല്‍ ധാതു പര്യവേക്ഷണ സ്ഥലങ്ങള്‍ നേടാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. പ്രത്യേകിച്ച്, മധ്യ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അഫനാസി-നികിതിന്‍ സീമൗണ്ടില്‍  കോബാള്‍ട്ട് സമ്പുഷ്ടമായ ഫെറോമാംഗനീസ് ക്രസ്റ്റുകള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ ഇന്ത്യക്ക് താല്‍പ്പര്യമുണ്ട്. ഈ അപേക്ഷ ഇപ്പോള്‍ ഐഎസ്എയുടെ പരിഗണനയിലാണ്.