/kalakaumudi/media/media_files/2025/05/04/gigpX8HAIXNIjAkaDsbM.png)
ഡൽഹി : അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രാജ്യത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ പിൻവലിച്ച് ഇന്ത്യ. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് നടപടി. ഈ മാസം ഒൻപതിനാണ് ബോർഡ് യോഗം ചേരുക. എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സർക്കാരിന്‍റെ തിരക്കിട്ട നീക്കം.
"അന്താരാഷ്ട്ര നാണയ നിധിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇന്ത്യ) സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പിരിച്ചുവിടാൻ കാബിനറ്റ് നിയമന സമിതി (എസിസി) അംഗീകാരം നൽകി"- എന്നാണ് ഏപ്രിൽ 30-ന് പുറത്തിറക്കിയ എസിസിയുടെ ഉത്തരവിൽ പറയുന്നത്.
2018 മുതൽ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ കെ സുബ്രഹ്മണ്യൻ സേനവമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി സർക്കാർ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്. 2022 നവംബർ 1-ന് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ഈ വർഷം നവംബറിൽ കാലാവധി തീരാൻ ഇരിക്കെയാണ് സർക്കാർ അദ്ദേഹത്തെ പിൻവലിച്ചത്.
ഐഎംഎഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, മെയ് 2 വരെ കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്‍റെ പേര് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പട്ടികയിൽ ഉണ്ടായിരുന്നു. മെയ് 3 മുതൽ ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ പേരുകളില്ല.
മെയ് 9 ന് നടക്കുന്ന ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ പാകിസ്ഥാനുള്ള ധനസഹായം അവലോകനം ചെയ്യാനിരിക്കെയാണ് സുബ്രഹ്മണ്യത്തെ പിൻവലിച്ചത്. തീവ്രവാദ ധനസഹായത്തെ കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി പാകിസ്ഥാന് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതിനെ ഇന്ത്യ എതിർക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ കടുത്ത തീരുമാനങ്ങൾ എടുക്കുന്നത്.