എല്‍ഐസിക്ക് ലാഭം 19,013 കോടി

എല്‍ഐസിയുടെ ഇന്ത്യന്‍ എംബഡഡ് മൂല്യം 6.81 ശതമാനം ഉയര്‍ന്ന് 7,76,876 കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 54.52ലക്ഷം കോടി രൂപയാണ്.

author-image
Sneha SB
New Update
LIC

മുംബൈ: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ജനുവരി-മാര്‍ച്ച് കാലയളവില്‍ 19,039 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ 13,762.64 കോടി രൂപയെക്കാള്‍ 38.14 ശതമാനമാണ് വര്‍ധന. ഡിസംബറിലവസാനിച്ച പാദത്തില്‍ 11,056 കോടി രൂപയായിരുന്നു അറ്റാദായം. അതേസമയം, മൂന്നാംപാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 2,50,923 കോടി രൂപയില്‍ നിന്ന് 2,41,625 കോടിയായി കുറഞ്ഞു.2024-25 സാമ്പത്തികവര്‍ഷം 48,151 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ 40,676 കോടിയെക്കാള്‍ 18.38 ശതമാനമാണ് വര്‍ധന. പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം 8.28 ശതമാനം ഉയര്‍ന്ന് 62,495 കോടിയായി. ആദ്യവര്‍ഷ പ്രീമിയം വരുമാനത്തില്‍ 57.05 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. പോളിസി ഉടമകള്‍ക്കുള്ള ബോണസ് 56,190,24 കോടി രൂപയാണ്. അന്തിമ ലാഭവിഹിതമായി  ഓഹരിയൊന്നിന് 12രൂപ വീതം നല്‍കാനും കമ്പനി തീരുമാനിച്ചു.മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷം കമ്പനിയുടെ മൊത്തം പ്രീമിയം വരുമാനം മുന്‍വര്‍ഷത്തെ 4.75 ലക്ഷം കോടിയില്‍ നിന്ന് 4.88 ലക്ഷം കോടിയായി ഉയര്‍ന്നു. ഇതില്‍ 3.19 ലക്ഷം കോടി വ്യക്തിഗത പ്രീമിയം വരുമാനമാണ്. എല്‍ഐസിയുടെ ഇന്ത്യന്‍ എംബഡഡ് മൂല്യം 6.81 ശതമാനം ഉയര്‍ന്ന് 7,76,876 കോടി രൂപയായി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 54.52ലക്ഷം കോടി രൂപയാണ്. മുന്‍ വര്‍ഷമിത് 51.21 ലക്ഷം കോടി രൂപയായിരുന്നു. 6.45 ശതമാനമാണ് വര്‍ധന.

 

profit lic