/kalakaumudi/media/media_files/2025/04/07/84jVYtuiYjJ9mgu2UuAV.jpg)
ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില ഒരിടവേളയ്ക്ക് ശേഷം വര്‍ധിപ്പിച്ചു. 14 കിലോ സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതിയില്‍ സിലിണ്ടറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വില ഉയര്‍ന്നു.
പദ്ധതിക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയര്‍ന്നു. ദില്ലിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. മാസത്തില്‍ രണ്ട് തവണ വീതം വില നിലവാരം പുനരവലോകനം നടത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ വാതക വില ഉയര്‍ന്നത് ചൂണ്ടിക്കാട്ടിയാണ് എല്‍പിജി സിലിണ്ടറിന് 50 രൂപ സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇറക്കുമതി ചെലവ് 14 ശതമാനം ഇക്കൊല്ലം കൂടിയെന്നാണ് സര്‍ക്കാരിന്റെ വാദം. എണ്ണ കമ്പനികള്‍ക്ക് ഇതു വഴി ഉണ്ടായ നഷ്ടം നികത്താനുള്ള ഒരു വഴിയെന്നാണ് 50 രൂപ കൂട്ടിയതിനെ സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. ഉജ്ജ്വല സ്‌കീമിലുള്ള 10 കോടി കുടുംബങ്ങള്‍ക്ക് നിലവിലെ 500 രൂപയ്ക്കു പകരം ഇനി 550 രൂപ സിലിണ്ടറിന് നല്കണം.
പെട്രോള്‍ ഡീസല്‍ എക്‌സൈസ് തീരുവ ഉയര്‍ത്തിയതിനും എണ്ണ കമ്പനികളുടെ നഷ്ടമാണ് കാരണമായി പറയുന്നത്. ക്രൂഡ് ഓയില്‍ വില ബാരലിന് നാലു കൊല്ലം മുമ്പുള്ള നിരക്കിലേക്ക് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയില്‍ ബാരലിന് 10 ഡോളര്‍ കുറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പെട്രോളും ഡീസലും നല്‍കുന്നതിന് പകരം കൂടുതല്‍ നികുതി പിഴിയാനാണ് കേന്ദ്ര തീരുമാനം. ഇതുവഴി സമാഹരിക്കുന്ന തുക എണ്ണകമ്പനികളുടെ നഷ്ടം നികത്താന്‍ കൈമാറുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അവകാശപ്പെട്ടു.
എന്നാല്‍ 2024 ഡിസംബറിനെക്കാള്‍ കുറവാണ് അന്താരാഷ്ട്ര വിപണയില്‍ നിലവിലെ വാതക വിലയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ അവരെ ശിക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പെട്രോള്‍ ഡീസല്‍ വില കുറച്ച സര്‍ക്കാര്‍ ഇപ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ച് വളഞ്ഞ വഴിയിലൂടെ ആ ആനുകൂല്യം ഇല്ലാതാക്കുകയാണ്.