/kalakaumudi/media/media_files/2026/01/08/img-20260108-wa0005-2026-01-08-09-00-23.jpg)
കോഴിക്കോട് : മലേഷ്യയിൽ നിന്നെത്തിയ രോഗിക്ക് ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിർമിത 'മിട്രൽ ക്ലിപ്പ്' ഉപകരണമായ മൈക്ലിപ്പ് ഉപയോഗിച്ച് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയുടെ നൂതന മുന്നേറ്റം.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51കാരനാണ് ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രൽ ക്ലിപ്പ് ഉപകരണം 'മൈക്ലിപ്പ്' ഉപയോഗിച്ച് ചികിത്സ നൽകി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി ശ്രദ്ധേയമായത് .
ഹൃദയത്തിൽ രക്തം തിരിച്ചൊഴുകുന്ന, ഹൃദയ വാൽവിൻ്റെ ഗുരുതര തകരാറായ മിട്രൽ റീഗർജിറ്റേഷൻ (എം ആർ) എന്ന രോഗാവസ്ഥയിലായിരുന്നു രോഗി.
രോഗ ലക്ഷണങ്ങൾ വഷളായി ഹൃദയസ്തംഭന സാധ്യതയ്ക്ക് വരെ കാരണമാകുന്ന നിലയിലായിരുന്നു അദ്ദേഹം.രോഗിയുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ മൂലം തുറന്ന ഹൃദയ ശസ്ത്രക്രിയയോ ഹൃദയം മാറ്റിവയ്ക്കലോ പോലുള്ള പരമ്പരാഗത ചികിത്സാ മാർഗങ്ങൾ വളരെ അപകടകരമായതിനാൽ പരിഗണിച്ചില്ല. മരുന്നുകൾ കൊണ്ടും ചികിത്സ മതിയാകുകയുമില്ല.
ഇന്ത്യൻ മെഡിക്കൽ ടെക്നോളജി കമ്പനിയായ 'മെറിൽ' അടുത്തിടെ അവതരിപ്പിച്ച മിട്രൽ വാൽവ് തകരാർ പരിഹരിക്കുന്ന 'മൈക്ലിപ്' എന്ന ഉപകരണമാണ് ഇവിടെ രക്ഷക്കെത്തിയത്. 'ഇന്ത്യയിൽ നിർമിക്കുക' എന്ന സംരംഭത്തിലൂടെ വികസിപ്പിച്ച ഈ ഉപകരണത്തിന് മെഡിക്കൽ സർട്ടിഫിക്കേഷൻ ബോർഡിൻ്റെ റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഇത്തരം ഉപകരണമായിരുന്നു ഇതിന് മുൻപ് ലഭ്യമായിരുന്നത്. ചിലവേറിയ ഇറക്കുമതി ഉപകരണങ്ങൾ ഭൂരിപക്ഷം ഇന്ത്യക്കാർക്കും താങ്ങാനാകുമായിരുന്നില്ല.
അങ്ങനെ കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയിൽ നടന്നത് ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയയായി മാറി.
കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയിലെ സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്‌റഫാണ് ഏറ്റവും കുറഞ്ഞ മുറിവ് മാത്രം വരുത്തുന്ന രീതിയിൽ മൈക്ലിപ്പ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി സീനിയർ ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റുകളായ പ്രൊഫ. ഡോ. എസ്.എം. അഷ്‌റഫ് , ഡോ. ആശിഷ് കുമാർ മാൻഡലെ,ഡോ. അലി ഫൈസൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
