അമിത്ഷാ ഇടപെട്ടു; ടാറ്റയില്‍ നിന്ന് മിസ്ത്രി രാജിവച്ചു

കേന്ദ്രം നോയല്‍ പക്ഷത്തോട് ആഭിമുഖ്യം കാട്ടുന്നതായുള്ള തോന്നലും ജയസാധ്യത കുറവാണെന്നു നിയമോപദേശം ലഭിച്ചതും മിസ്ത്രിയുടെ പിന്‍മാറ്റത്തിനു കാരണമായെന്നും സൂചനയുണ്ട്.

author-image
Biju
New Update
MITHRI

മുംബൈ: ട്രസ്റ്റി സ്ഥാനത്തു നിന്ന് മെഹ്ലി മിസ്ത്രിയുടെ രാജിയോടെ ടാറ്റ ട്രസ്റ്റ്‌സിന്റെ പൂര്‍ണ നിയന്ത്രണം ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ കരങ്ങളിലേക്ക്. രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്ന മെഹ്ലി മിസ്ത്രി, രത്തന്റെ പിന്‍ഗാമിയായി ട്രസ്റ്റ്‌സ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തിയ നോയല്‍ ടാറ്റ എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരു രൂക്ഷമായതോടെയാണു മിസ്ത്രി പടിയിറങ്ങിയത്.

തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണു താന്‍ വഴി മാറുന്നതെന്ന് രാജിവയ്ക്കുന്നതെന്ന് കഴിഞ്ഞദിവസം മിസ്ത്രി വ്യക്തമാക്കിയിരുന്നു. രാജിക്കത്തില്‍ രത്തന്‍ ടാറ്റയെ പലവട്ടം പുകഴ്ത്തുന്നുമുണ്ട്. ഒരാളും ജോലി ചെയ്യുന്ന സ്ഥാപനത്തെക്കാള്‍ വലുതല്ലെന്ന് രത്തന്‍ തന്നോട് ആവര്‍ത്തിച്ചിരുന്ന കാര്യവും എടുത്തുപറയുന്നു.

ടാറ്റ ട്രസ്റ്റ്‌സില്‍ മെഹ്ലി പിടിമുറുക്കാന്‍ ശ്രമിച്ചതോടെയാണ് നോയല്‍ പ്രതിരോധിച്ചത്. ടാറ്റ സണ്‍സിനെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്ന് മിസ്ത്രിയും വേണ്ടെന്ന് നോയലും നിലപാടെടുത്തതോടെ ഇരുവരും രണ്ടു ചേരിയിലായി. അതിനിടെ, ടാറ്റ സണ്‍സില്‍ നോമിനി ഡയറക്ടറെ നിശ്ചയിക്കുന്നതിനെച്ചൊല്ലി ഇരുപക്ഷവും കൊമ്പുകോര്‍ത്ത സെപ്റ്റംബറിലാണ് ഭിന്നത പരസ്യമായത്.

ടാറ്റ സണ്‍സില്‍ നോമിനി ഡയറക്ടറായ കേന്ദ്ര മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിങ്ങിന് പുനര്‍നിയമനം നല്‍കേണ്ടെന്ന് മിസ്ത്രി പക്ഷം നിലപാട് എടുത്തത് നോയലിനെ ചൊടിപ്പിച്ചിരുന്നു. സിങ്ങിന് 77 വയസ്സ് പിന്നിട്ടതിനാല്‍ യുവനേതൃത്വം വേണമെന്നായിരുന്നു മിസ്ത്രിയുടെ നിലപാട്. ട്രസ്റ്റിയായി 3 വര്‍ഷം പൂര്‍ത്തിയാക്കിയ മിസ്ത്രിയുടെ പുനര്‍നിയമനം തടഞ്ഞ് നോയല്‍ ടാറ്റ പക്ഷം കഴിഞ്ഞമാസം 24ന് പ്രമേയം കൊണ്ടുവന്നു.

അതിനെതിരെ മിസ്ത്രി മഹാരാഷ്ട്ര ചാരിറ്റി കമ്മിഷനെ സമീപിച്ചെങ്കിലും ഇപ്പോള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രസ്റ്റ്‌സില്‍ നിന്നു രാജി പ്രഖ്യാപിച്ചതോടെ നോയല്‍പക്ഷത്തിനായി ആധിപത്യം. ടാറ്റയിലെ തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ധനമന്ത്രി നിര്‍മല സീതാരാമനെയും ഇരുപക്ഷവും സമീപിച്ചിരുന്നു.

കേന്ദ്രം നോയല്‍ പക്ഷത്തോട് ആഭിമുഖ്യം കാട്ടുന്നതായുള്ള തോന്നലും ജയസാധ്യത കുറവാണെന്നു നിയമോപദേശം ലഭിച്ചതും മിസ്ത്രിയുടെ പിന്‍മാറ്റത്തിനു കാരണമായെന്നും സൂചനയുണ്ട്.

ടാറ്റ ഗ്രൂപ്പിന്റെ ഘടനസന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിവിധ ട്രസ്റ്റുകളുടെ കൂട്ടായ്മയാണ് ടാറ്റ ട്രസ്റ്റ്‌സ്. അതിനു കീഴിലാണ് ടാറ്റ സണ്‍സ്. ടാറ്റയുടെ വിവിധ ബിസിനസുകള്‍ക്കു നേതൃത്വം നല്‍കുന്ന ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയാണ് ടാറ്റ സണ്‍സ്. 66% ഓഹരിയും ടാറ്റ ട്രസ്റ്റ്‌സിന്റെ പക്കലാണ്. 18.5% ഓഹരിയുള്ള ഷാപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ പ്രതിനിധിയാണ് മെഹ്ലി മിസ്ത്രി.